കോട്ടയം: ചെങ്ങളം കൈതേച്ചിറയിലെ കുടുംബങ്ങള്‍ പൈപ്പ് ജലത്തിനായുള്ള കാത്തിരിപ്പിലാണ്. പ്രതീക്ഷയാണ്. പക്ഷേ ദാഹജലത്തിനായി പൈപ്പ് തുറന്നാല്‍ ആ പ്രതീക്ഷ അവിടെ പൊലിയും.
ദിവസങ്ങളായി ഇതാണ് അവസ്ഥ. തിരുവാർപ്പ് പഞ്ചായത്തിലെ രണ്ടാം വാർഡില്‍ ചെങ്ങളം കൈതേച്ചിറ കൈതകം തോടിന്റെ കരകളില്‍ താമസിക്കുന്ന 12 കുടുംബങ്ങള്‍ക്ക് ആറ് ദിവസമായി തുള്ളിവെള്ളം ലഭിക്കുന്നില്ല. കുടിക്കാനും പാചകം ചെയ്യാനും തുള്ളിയില്ല പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും സമീപ പ്രദേശങ്ങളില്‍ നിന്ന് തലച്ചുമടായും വാഹനങ്ങളിലും വെള്ളം എത്തിക്കുകയാണ്. വാട്ടർ അതോറിട്ടിയുടെ പൈപ്പ് ജലവിതരണത്തെയാണ് പ്രദേശവാസികള്‍ കാലങ്ങളായി ആശ്രയിക്കുന്നത്. ചെങ്ങളം കുന്നുപുറത്തെ വാട്ടർ ടാങ്കില്‍ നിന്നാണ് പ്രദേശത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. അതേസമയം കുടിവെള്ലം മുടങ്ങാനുള്ള കാരണം അധികാരികള്‍ ഇപ്പോഴും വ്യക്തമാക്കുന്നില്ല.
വീട്ടമ്മമാർക്ക് ഇരട്ടിദുരിതം
ഒളശ ഭാഗത്ത് നിന്നാണ് വീട്ടമ്മമാർ ഉള്‍പ്പെടെയുള്ളവർ ചേർന്ന് വെള്ളം എത്തിക്കുന്നത്. ചിലർ ഒരു കിലോമീറ്റർ ദൂരം യാത്ര ചെയ്താണ് തലച്ചുമടയായി വെള്ലം എത്തിക്കുന്നത്. സമീപത്തുകൂടി തോട് ഒഴുകുന്നുണ്ടെങ്കിലും വെള്ളം മലിനമാണ്.
പുലരുവോളം കാത്തിരിപ്പ്
സാധാരണയായി രാത്രി 12 മുതല്‍ പുലർച്ചെ അഞ്ച് വരെയാണ് വാട്ടർ അതോറിട്ടിയുടെ പൈപ്പിലൂടെ പ്രദേശത്ത് വെള്ളം എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളില്‍ ഉറക്കമൊഴിച്ച് വെള്ളം ശേഖരിക്കുന്നതിനായി കാത്തിരിക്കേണ്ട സാഹചര്യമാണ്. പകല്‍സമയങ്ങളില്‍ ജലവിതരണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല.
ചെങ്ങളം കൈതേച്ചിറ ഭാഗത്തെ ജലവിതരണം അടിയന്തരമായി പുനസ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടകം സുരേഷ് എം.എല്‍.എയ്ക്കും വാട്ടർ അതോറിറ്റി അധികൃതർക്കും പരാതി നല്കി.






