പാലാ: പാലാ നഗരസഭാ ചെയർപേഴ്സണെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്.
പാലായുടെ പൊതുജന താൽപര്യാർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ പറഞ്ഞു.
പ്രതിപക്ഷത്തെ 12 പേർ ഒപ്പിട്ട പ്രമേയം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് സെക്രട്ടറിക്കാണ് സമർപ്പിച്ചത്. 21-ന് അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കും. പാലാ നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കേരള കോൺഗ്രസ് എം ഉൾപ്പെടുന്നതാണ് ഇടതു മുന്നണി.
എൽ.ഡി.എഫ് ഇതുവരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തയ്യാറാകാതിരുന്നതിന്റെ കാരണമടക്കം നേതാക്കൾ വ്യക്തമാക്കി.
രാഷ്ട്രീയ പരിചയം കുറവുള്ള ചെറുപ്പക്കാരിയാണ് ചെയർപേഴ്സൺ. അതുപോലെതന്നെ വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാൻ തങ്ങൾക്ക് താൽപര്യമില്ലെന്ന നിലപാടും എൽ.ഡി.എഫ് സ്വീകരിച്ചിരുന്നു.
എന്നാൽ ഭരണപക്ഷത്തെ പ്രധാന കക്ഷിയായ കോൺഗ്രസ് പാർട്ടിയിലെ പാലായിലെ മുഴുവൻ നേതാക്കന്മാരും ആറ് കൗൺസിലർമാരും ഒറ്റക്കെട്ടായി ചെയർപേഴ്സണിൽ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ തങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് കേരള കോൺഗ്രസ് എമ്മും, എൽ.ഡി.എഫും പറയുന്നു.
പാലായിൽ ഒരു തരത്തിലും ഭരണം മുന്നോട്ട് പോകില്ലെന്ന് മനസ്സിലായതുകൊണ്ട് പ്രതിപക്ഷത്തിൻ്റെ ധാർമികമായ കടമ എന്ന നിലയിൽ മാത്രമാണ് ഇപ്പോൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
ആറുമാസത്തിന് ശേഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനുള്ള 12 കാരണങ്ങളും പ്രതിപക്ഷം വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസമായി പാലാ നഗരസഭയിൽ ദൈനംദിന കാര്യങ്ങളിൽ പോലും ഭരണസ്തംഭനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
ആശുപത്രികളുടെ ദൈനംദിന കാര്യങ്ങൾക്കുള്ള മാനേജ്മെൻ്റ് കമ്മിറ്റി വിളിച്ചുചേർക്കേണ്ട ഉത്തരവാദിത്വമുള്ള ചെയർപേഴ്സൺ ശക്തമായ സമ്മർദ്ദം നേരിട്ടപ്പോൾ ആറുമാസത്തിന് ശേഷമാണ് മാനേജ്മെൻ്റ് കമ്മിറ്റി വിളിച്ചുകൂട്ടിയത്.
സർക്കാർ നിർദേശപ്രകാരമുള്ള മഴക്കാലപൂർവ്വ ശുചീകരണങ്ങൾ പാലാ മുനിസിപ്പാലിറ്റിയിൽ കാര്യക്ഷമമായി നടത്തിയില്ല. പാലാ നഗരസഭയിലെ പ്രധാനപ്പെട്ട ഫയലുകൾ മോഷണം പോയെന്ന് ചെയർപേഴ്സൺ തന്നെ പരസ്യമായി പറഞ്ഞിരിക്കുന്നു. നഗരസഭയുടെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാണ്.
പൊതുജനങ്ങൾക്ക് നൽകേണ്ട പല ആനുകൂല്യങ്ങളും കൃത്യസമയത്ത് നൽകാൻ സാധിക്കുന്നില്ല. വിശദമായ പ്രോജക്ട് തയ്യാറാക്കാതെ ഏഴ് കോടി രൂപയോളം ചെലവ് വരുന്ന തോണിക്കടവ് (തെക്കേക്കര) തൂക്ക് പാലത്തിന് വാർഡിലെ വികസന പ്രവർത്തനങ്ങൾ ഒഴിവാക്കി 70 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്നു. ഈ തുക ലാപ്സാകുന്നത് വഴി നഗരസഭയ്ക്ക് നഷ്ടം വരുത്തുന്നു.
ചില വാർഡുകളിലെ കൗൺസിലർമാരുടെ വാർഡുകളിൽ ഫണ്ട് കൂടുതൽ നൽകുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ ചില വാർഡുകൾ മനപൂർവ്വം ഒഴിവാക്കുന്നു. കൗൺസിൽ മീറ്റിംഗുകളിൽ സീനിയറായ മുൻ ചെയർപേഴ്സൺമാർക്ക് പോലും ചെറുപ്പക്കാരിയും പുതുമുഖവുമായ ചെയർപേഴ്സൺ അജണ്ടയിലും വാർഡിലെ കാര്യങ്ങളിലും സംസാരിക്കാൻ അവസരം നിഷേധിക്കുന്നു.
ചെയർപേഴ്സണും കൗൺസിലർമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒരുമ നഷ്ടപ്പെട്ടു എന്നതടക്കമുള്ള 12 ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്.






