തിരുവനന്തപുരം: റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിലെ (RPL) ജീവനക്കാരുടെ 2025-26 സാമ്പത്തിക വർഷത്തെ ബോണസ് കാര്യങ്ങളില്‍ ധാരണയായി. തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജീവനക്കാർക്ക് 20 ശതമാനം ബോണസും 10,000 രൂപ ഓണം അഡ്വാൻസും അനുവദിക്കാൻ യോഗം നിശ്ചയിച്ചു. ബോണസും മറ്റ് ആനുകൂല്യങ്ങളും തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിനായി റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് 15 ലക്ഷം രൂപ കടമെടുക്കും.
തൊഴിലാളികളുടെ മറ്റ് സേവന-വേതന പ്രശ്നങ്ങള്‍ നേരിട്ട് കണ്ട് ചർച്ച ചെയ്യുന്നതിനായി സെപ്റ്റംബർ രണ്ടാം വാരത്തില്‍ തൊഴില്‍ മന്ത്രി ആർ.പി.എല്‍ സന്ദർശിക്കുമെന്നും ഉറപ്പുനല്‍കി. കേന്ദ്ര സർക്കാരിൻ്റെയും (40%) കേരള സർക്കാരിൻ്റെയും (60%) സംയുക്ത സംരംഭമായി 1976-ല്‍ കൊല്ലം ജില്ലയില്‍ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണിത്. കോണ്സണ്ട്രേറ്റഡ് ലാറ്റക്സ്, ക്രംബ് റബ്ബർ (ഐഎസ്എൻആർ), ഇൻഡസ്ട്രിയല്‍ റബ്ബർ ഷീറ്റിംഗ് തുടങ്ങിയ മൂല്യവർദ്ധിത ഉല്‍പ്പന്നങ്ങള്‍ നിർമ്മിക്കുന്ന സ്ഥാപനമാണിത്.
മന്ത്രിയുടെ ചേംബറില്‍ നടന്ന ചർച്ചയില്‍ അജയ പ്രസാദ് എം.എല്‍.എ, സ്പെഷ്യല്‍ സെക്രട്ടറി ഷീബാ ജോർജ്, ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ, അഡീഷണല്‍ സെക്രട്ടറിമാരായ ഷീജ, ലീന ലിറ്റി, കമ്പനി മാനേജിംഗ് ഡയറക്ടർ ടി. അശ്വിൻ കുമാർ എന്നിവർ പങ്കെടുത്തു. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ്, യു.ടി.യു.സി, മറ്റ് പ്രതിനിധികളും പങ്കെടുത്തു. ആർ.പി.എല്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ഫിനാൻസ് മാനേജർ വിനോദ് എം., മാനേജർ സുധീർ രാവുണ്ണി, കുമരേശൻ എം, നന്ദകുമാർ, ആർ. ജയപ്രകാശ് എന്നിവരും ചർച്ചകളില്‍ പങ്കെടുത്തു.






