കോട്ടയം: മരണാനന്തരം 14 അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ട് നിഷാ ജോസ് കെ. മാണി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനില്‍ (നോട്ടോ) ഇതിനായി രജിസ്റ്റർ ചെയ്തു.
എന്റെ മരണം മറ്റൊരാളുടെ തുടക്കമാകുമെങ്കില്‍, അങ്ങനെയാകട്ടെ. എന്റെ മരണം വെറുമൊരു വിടവാങ്ങല്‍ മാത്രമാകരുതെന്നും 14 പേർക്ക് പുതിയ തുടർച്ചയാകണമെന്നും ആഗ്രഹിക്കുന്നു', ഫെയ്സ്ബുക്കിലൂടെ നിഷാ അറിയിച്ചു.
ഹൃദയം, കണ്ണുകള്‍, വൃക്ക, കരള്‍, ശ്വാസകോശം, ടിഷ്യുകള്‍ എന്നിവ ദാനം ചെയ്യുന്നതിലൂടെ 14 പേർക്ക് പുതുജീവൻ ലഭിക്കുമെന്ന് നിഷാ കുറിച്ചു. മറ്റൊരാള്‍ക്ക് വർഷങ്ങളായുള്ള കഷ്ടപ്പാടുകളില്‍നിന്ന് മോചനം നല്‍കാനും പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാൻ അവസരം നല്‍കാനും അവയവദാനത്തിലൂടെ കഴിയുമെന്നും അവർ പറഞ്ഞു.






