കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നെടുത്ത രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രളയത്തില്‍ നാരായണി നദിയിലൂടെ ഒലിച്ചെത്തിയ സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ് പ്രതികള്‍ ക്രൂരമായി കമ്മലുകള്‍ ഊരിയെടുത്തത്. ഒരാള്‍ വലിയൊരു വടിക്കഷ്ണം ഉപയോഗിച്ച് മൃതദേഹത്തിന്റെ തലഭാഗം ഉയര്‍ത്തിക്കൊടുക്കുകയും, മറ്റൊരാള്‍ മുടിയില്‍ പിടിച്ചുയര്‍ത്തി കമ്മല്‍ കവര്‍ന്നെടുക്കുകയുമായിരുന്നു. ചുറ്റും നിരവധിയാളുകള്‍ നോക്കിനില്‍ക്കെയാണ് ഈ ദാരുണമായ സംഭവം നടന്നത്.
ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയും വന്‍ ജനരോഷം ഉയരുകയും ചെയ്തതോടെയാണ് നേപ്പാള്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ വ്യക്തമായി തിരിച്ചറിഞ്ഞ പോലീസ്, പൊഖാര ബസ് ടെര്‍മിനിലിന് സമീപത്തുനിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. മദന്‍ ഗുരുങ് (25), ഭരത്പൂര്‍ സ്വദേശിയായ ഉമേഷ് ചൗധരി (38) എന്നിവരാണ് പിടിയിലായതെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു
നാരായണി, ത്രിശൂലി നദികളുടെ തീരങ്ങളില്‍ നിന്ന് മിന്നല്‍ പ്രളയത്തില്‍പ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇരുവരും ചേര്‍ന്ന് ഈ നിന്ദ്യമായ മോഷണം നടത്തിയത്. പിടിയിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നും കേസില്‍ അന്വേഷണം ശക്തമായി മുന്നോട്ടുപോകുകയാണെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, നേപ്പാളില്‍ വന്‍ ദുരന്തം വിതച്ച മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 400 കടന്നു. കാണാതായവരുടെ എണ്ണം 1400 ആയി ഉയര്‍ന്നിട്ടുണ്ട്. അയല്‍രാജ്യമായ ടിബറ്റിലും പ്രളയത്തില്‍ 558 പേരെ കാണാതായിട്ടുണ്ട്. അതിനിടെ ഭൂട്ടോകോഷി നദിക്കരകളില്‍ നേപ്പാള്‍ അധികൃതര്‍ പുതിയ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്കി. മിന്നല്‍ പ്രളയമുണ്ടായ പ്രദേശത്ത് സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഒരു വലിയ തടാകം പുതുതായി രൂപപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. തടാകത്തിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണെന്നും അത് ഏതുനിമിഷവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യത്തെ ദുരന്ത നിവാരണ അതോറിറ്റി കടുത്ത മുന്നറിയിപ്പ് നല്കി. 'തടാകം പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ നദിക്കരകളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം,' എന്ന് താമസക്കാരോടും രക്ഷാപ്രവര്‍ത്തകരോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.






