കോട്ടയം: നഗരത്തിലെ തട്ടുകടകള്‍ക്കും ബജിക്കടകള്ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നഗരസഭ തയാറെടുക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നു മുതലാണ് ബജിക്കടകള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതിനു സമയനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ബജിക്കടകള്ക്ക് വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടുവരെയും തട്ടുകടകള്‍ക്ക് രാത്രി എട്ടു മുതല്‍ 12 വരെയുമാണ് പ്രവര്‍ത്തന സമയം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, വെള്ളപ്പൊക്കവും ഓണക്കാലവും വന്നതോടെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ മെല്ലപ്പോക്കുണ്ടായിരുന്നു. വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് നഗരസഭ.
രാവിലെ മുതല്‍ രാത്രി വരെ നിയന്ത്രണമില്ലാതെ ബജിക്കടകള്‍ പ്രവര്‍ത്തിക്കുന്നതും വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതുമായ സാഹചര്യത്തിലായിരുന്നു നഗരസഭയുടെ നടപടി. ഇത്തരം കടകളുടെ പ്രവര്‍ത്തനം മൂലം ഗതാഗത തടസം നേരിടുന്നുവെന്ന ആക്ഷേപവുമുയര്‍ന്നിരുന്നു. അനധികൃതമായി കച്ചവടം നടത്തുന്നവരും ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പുന്ന കടകളും നിരവധിയാണ്. ദിവസേനയെന്നോണമാണ് വഴിയോരത്ത് കടകള്‍ ഉയരുന്നത്. പലരും ഒന്നില്‍ കൂടുതല്‍ കടകളും നടത്തുന്നുണ്ട്.
തെരുവോര കച്ചവടത്തിന്റെ എല്ലാ യൂണിയനുകളുമായി ചര്‍ച്ച ചെയ്താണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ഓരോ ദിവസവും കൂണു പോലെ തട്ടുകടകള്‍ മുളച്ചുപൊന്തുന്നത് അനുവദനീയമല്ലെന്നാണ് നഗരസഭയുടെ നിലപാട്. തട്ടുകട ഉടമകളില്‍നിന്ന് നഗരസഭ അപേക്ഷ ക്ഷണിച്ചിരുന്നു 650 അപേക്ഷകളാണ് ലഭിച്ചത്. 52 വാര്‍ഡുകളില്‍നിന്നായി ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചു തരംതിരിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് ഉടനെ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യും. അര്‍ഹരല്ലാത്തവര്‍ കച്ചവടം ചെയ്യുന്നുണ്ടെങ്കില്‍ അവരെ നീക്കും.
സമയക്രമം കൃത്യമായി
പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷണം നടത്തുമെന്നും നഗരസഭ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ പറഞ്ഞു.
തെരുവു കച്ചവടവും നിയന്ത്രിക്കണം
നിരവധി ഇതര സംസ്ഥാനക്കാര്‍ തെരുവ് കച്ചവടം നടത്തുന്നുണ്ട്. പക്ഷേ, അവരുടെ കൃത്യമായ മേല്‍വിലാസമോ വിവരങ്ങളോ ലഭ്യമല്ല. മയക്കുമരുന്ന് മാഫിയ വ്യാപകമാകുന്ന ഈ കാലഘട്ടത്തില തട്ടുകടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനൊപ്പം തെരുവ് കച്ചവടങ്ങളെയും നിയന്ത്രിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.






