തിരുവനന്തപുരം: സുകുമാരക്കുറുപ്പിന്റെ രൂപ സാദൃശ്യമുള്ള വയോധികനെ ബ്രൂണെ ദ്വീപില്‍ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ അന്വേഷണത്തിന് നിര്‍ദേശം നല്കി ആഭ്യന്തര മന്ത്രി.
ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബ്രൂണെയിലുള്ള വയോധികനെ കുറിച്ച് അന്വേഷിക്കാനും അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുണ്ടെന്ന് കണ്ടെത്തിയ വ്യക്തി ബ്രൂണെയില്‍ ഒരു ചൈനീസ് സ്വദേശിയുമായി ചേര്‍ന്ന് ബിസിനസ് നടത്തുകയാണെന്നാണ് സൂചന. ഇപ്പോള്‍ ബ്രൂണെയില്‍ കണ്ടെത്തിയിരിക്കുന്ന 78 വയസ് പ്രായമുള്ള വയോധികന് ഒരു പാസ്പോട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ല. ഇയാളുടെ ഫോട്ടോയും താമസിക്കുന്ന സ്ഥലം അടക്കമുള്ള വിവരങ്ങളും ഒരു സൈബര്‍ വിദഗ്ധന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
വയോധികന് സുകുമാരക്കുറുപ്പിന്റെ വിദേശത്തുള്ള ഭാര്യയുമായും ബന്ധുക്കളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇതിന്റെ ശബ്ദ സംഭാഷണം അടക്കം സൈബര്‍ വിഭാഗത്തിന്റെ കയ്യില്‍ ഉണ്ടെന്നുമാണ് വിവരം. ഇതും ഉടന്‍ പുറത്ത് വരും. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സൈബര്‍ വിദഗ്ധര്‍ ഫോണ്‍ സംഭാഷണം ഹാക്ക് ചെയ്തിരുന്നതായി അവകാശവാദം നടത്തുന്നുണ്ട്. കുറുപ്പിന്റെ ഭാര്യയുമായും ബന്ധുക്കളുമായും ഈ വയോധികന് നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ 'തന്നെ ആരും കണ്ടെത്തില്ല' എന്ന് പറയുന്നത് അടക്കമുള്ള സന്ദേശങ്ങള്‍ ഉണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം 40 വയസ് ഉണ്ടായിരുന്ന സമയത്ത് ഹൃദ്രോഗിയായിരുന്ന കുറുപ്പ് ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടാകില്ലെന്ന നിഗമനത്തില്‍ പൊലീസ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം നടത്തിയത്. ഇതിന് പിന്നാലെയാണ് കേസില്‍ നിര്‍ണായകമായ വിവരം പുറത്തുവന്നത്. നേരത്തെ തന്നെ സുകുമാരക്കുറുപ്പിന് വേണ്ടി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു.
1984 ജനുവരി 21 ന് മാവേലിക്കരയ്ക്കടുത്ത് ഒരു കറുത്ത അംബാസഡര്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയതോടെയാണ് സുകുമാരക്കുറുപ്പ് കേസ് ആരംഭിക്കുന്നത്. ആദ്യം സുകുമാര കുറുപ്പിന്റെ മൃതദേഹമാണ് എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഫിലിം റപ്രസന്റേറ്റീവ് ആയ ചാക്കോ ആണ് മരണപ്പെട്ടതെന്ന് മനസിലാക്കുന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസ കോശത്തില്‍ പുകയുടെ കരി കണ്ടെത്താത്തതിനെ തുടര്‍ന്നായിരുന്നു ചാക്കോ കാറ് കത്തി പൊള്ളലേറ്റല്ല മരിച്ചതെന്നും, കൊലപ്പെടുത്തിയ ശേഷം കാറിലിട്ട് കത്തിക്കുകയായിരുന്നെന്നും പോലീസ് കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ക്രൂരമായ ഒരു കൊലപാതകത്തിന്റെ വിവരം ചുരുളഴിയുന്നത്.
സുകുമാരക്കുറുപ്പ് എന്ന പ്രവാസി വിദേശത്ത് തന്റെ പേരില്‍ എടുത്തിരുന്നൊരു ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ താന്‍ മരിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ കൊലപാതമായിരുന്നെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. കുറുപ്പിനോട് രുപ സാദൃശ്യമുള്ള ചാക്കോയെ കാറില്‍ വെച്ച് കൊലപ്പെടുത്തിയശേഷം കത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സുകുമാരക്കുറുപ്പിന് വേണ്ടി രാജ്യം ഒട്ടാകെ കേരള പൊലീസ് വല വിരിച്ചിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. നാലര പതിറ്റാണ്ടായി ഇയാള്‍ കാണാമറയത്ത് തുടരുകയാണ്






