കൊച്ചി: ബോഡി ബില്‍ഡർമാരെ പോലീസ് ഇൻസ്പെക്ടർമാരായി നിയമിച്ച സംഭവത്തില്‍ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി.
ശാരീരിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാത്ത ഒരാള്‍ക്കും പരീക്ഷയില്‍ പരാജയപ്പെട്ട മറ്റൊരാള്‍ക്കും എങ്ങനെയാണ് നിയമനം നല്‍കിയതെന്ന് കോടതി ചോദിച്ചു. ശാരീരിക ക്ഷമതാ പരീക്ഷ നടത്തിയത് എന്തിനാണെന്നും ഹൈക്കോടതി ആരാഞ്ഞു.
നിയമനം ലഭിച്ചതോടെ രണ്ട് ഉദ്യോഗാർഥികള്‍ക്കും നേട്ടമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. ആരാണ് ഇരുവർക്കും നിയമനം നല്കാൻ തീരുമാനമെടുത്തതെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ബോഡി ബില്‍ഡർമാരെ പോലീസ് ഇൻസ്പെക്ടർമാരായി നിയമിക്കാനുള്ള തീരുമാനം മന്ത്രിസഭയുടേതായിരുന്നോയെന്നും കോടതി ആരാഞ്ഞു.
തീരുമാനം മന്ത്രിസഭയുടേതല്ലെങ്കില് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ചിത്തരേഷ് നടേശന്റെ നിയമനത്തിലും പ്രശ്നങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ബോഡി ബില്‍ഡിംഗ് ചാമ്പ്യൻഷിപ്പുകള്‍ക്ക് ഒളിമ്പിക്സ്, ലോകകപ്പ് മത്സരങ്ങളുടെ നിലവാരമുണ്ടോയെന്നും കോടതി ചോദിച്ചു. ശാരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ട ഒരാള്‍ക്ക് പോലീസ് ഇൻസ്പെക്ടർ തസ്തികയ്ക്ക് പകരം മറ്റേതെങ്കിലും തസ്തികയില്‍ നിയമനം നല്കാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു.






