കാഠ്മണ്ഡു: വടക്കന്‍ നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിൽ പ്രധാനപ്പെട്ട ജലവൈദ്യുത നിലയങ്ങളെല്ലാം വെള്ളത്തിലായി.
ഭോട്ടെ കോസി, തൃശൂലി നദീതടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രധാനപ്പെട്ട ജലവൈദ്യുത നിലയങ്ങളെല്ലാം വെള്ളപ്പൊക്കത്തിലും മലവെള്ളപ്പാച്ചിലിലും തകര്‍ന്നു തരിപ്പണമായി.
നേപ്പാള്‍ എലക്ട്രിസിറ്റി അതോറിറ്റിയുടെ പ്രാഥമിക കണക്കെടുപ്പ് പ്രകാരം ഏകദേശം 430 മെഗാവാട്ടോളം വൈദ്യുതി ഉല്‍പ്പാദന ശേഷിയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതായത്.
ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് നിര്‍മാണത്തിലും പ്രവര്ത്തനത്തിലുമിരുന്ന അണക്കെട്ടുകള്‍ക്കാണ്.
111 മെഗാവാട്ടിന്റെ രസുവാഗധി, 78 മെഗാവാട്ടിന്റെ സഞ്ജന്‍ ഖോല, 60 മെഗാവാട്ടിന്റെ അപ്പര്‍ തൃശൂലി 3അ എന്നീ പദ്ധതി പ്രദേശങ്ങളിലേക്ക് പ്രളയജലം ഇരച്ചുകയറുകയായിരുന്നു.
ഈ പദ്ധതികളില്‍ ജോലി ചെയ്തിരുന്ന ഡസന്‍ കണക്കിന് തദ്ദേശീയരും വിദേശികളുമായ തൊഴിലാളികളെ പ്രളയം ഒഴുക്കിക്കൊണ്ടുപോയതായാണ് സൂചന.
വൈദ്യുതി നിലയങ്ങള്‍ തകര്‍ന്നതോടെ രാജ്യത്തിന്റെ വടക്കന്‍ മേഖലകളിലെ ആശയവിനിമയ സംവിധാനങ്ങളും അടിയന്തര സേവനങ്ങളും പൂര്‍ണ്ണമായി തടസ്സപ്പെട്ടു.
റസുവ, നുവാകോട്ട്, ധാഡിങ് എന്നീ ജില്ലകള്‍ പൂര്‍ണ്ണമായും ഇരുട്ടിലായി.
വൈകുന്നേരത്തോടെ വിതരണം ഭാഗികമായി പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും പ്രധാന സബ്സ്റ്റേഷനുകള്‍ ചെളിയും കല്ലും മൂടിയ നിലയിലായതിനാല്‍ അറ്റകുറ്റപ്പണികള്‍ പോലും സാധ്യമാകാത്ത അവസ്ഥയാണ്.
കാഠ്മണ്ഡുവില്‍ അടക്കം കടുത്ത ഊര്‍ജ്ജ പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പവര്‍കട്ടുകള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.
കേടുപാടുകള്‍ തീര്‍ത്ത് ഇവ പുനരുദ്ധരിക്കാന്‍ മാസങ്ങളോളം സമയമെടുക്കുമെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം.
ഇതിനിടെ പ്രളയത്തില്‍പ്പെട്ട് തകര്‍ന്ന ഡാമുകളുടെ ഘടനയെക്കുറിച്ച് ആശങ്കയേറുകയാണ്. തുരങ്കങ്ങള്‍ക്കുള്ളില്‍ വെള്ളം കയറിയത് കാരണം ഉപകരണങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു.
റിസര്‍വോയറുകളിലേക്ക് കൂറ്റന്‍ പാറക്കല്ലുകള്‍ അടിഞ്ഞുകൂടിയത് വൃത്തിയാക്കല്‍ ദൗത്യം അതികഠിനമാക്കുന്നു. വൈദ്യുതി വിതരണം നിലച്ചതോടെ ദുരന്തമേഖലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനവും താറുമാറായി.
അടിയന്തര ശസ്ത്രക്രിയകളും മറ്റും നടത്താന്‍ ജനറേറ്ററുകളെ മാത്രമാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. എന്നാല്‍ ഇന്ധനക്ഷാമം രൂക്ഷമാകുന്നത് തിരിച്ചടിയാകുന്നു.
പ്രദേശത്തെ വാര്‍ത്താവിനിമയ ടവറുകള്‍ക്ക് വൈദ്യുതി ലഭിക്കാത്തത് രക്ഷാപ്രവര്‍ത്തകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിച്ചാണ് നിലവില്‍ സൈന്യവും പോലീസും ആശയവിനിമയം നടത്തുന്നത്. ഇത് വിവരശേഖരണത്തിന് വലിയ താമസമുണ്ടാക്കുന്നു.
വടക്കന്‍ ജില്ലകളിലെ ചെറുകിട വ്യവസായ ശാലകളും കുടില്‍ വ്യവസായങ്ങളും പൂര്‍ണ്ണമായി സ്തംഭിച്ചു.
വൈദ്യുതബന്ധം എന്ന് പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്തതിനാല്‍ വലിയ സാമ്പത്തിക നഷ്ടമാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അയല്‍രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് നേപ്പാള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഇന്ത്യയുമായി ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. നാശനഷ്ടമുണ്ടായ പവര്‍ പ്ലാന്റുകള്‍ സന്ദര്‍ശിക്കാന്‍ സാങ്കേതിക വിദഗ്ദ്ധരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ റോഡുകള്‍ തകര്‍ന്നുകിടക്കുന്നതിനാല്‍ പലയിടത്തും എത്തുവാന്‍ സാധിച്ചിട്ടില്ല.
അണക്കെട്ടുകളിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതും താഴ്ന്നതും സമീപത്തെ മലനിരകളില്‍ മണ്ണിടിച്ചില്‍ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇത് ജനവാസ മേഖലകള്‍ക്ക് വീണ്ടും ഭീഷണിയാകുന്നു. ഊര്‍ജ്ജ മേഖലയിലുണ്ടായ ഈ തകര്‍ച്ച നേപ്പാളിന്റെ മൊത്തം സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും
ഈ വര്‍ഷം കൈവരിക്കാനിരുന്ന സാമ്പത്തിക ലക്ഷ്യങ്ങള്‍ പലതും തിരുത്തിയെഴുതേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
നേപ്പാളിലെ പ്രളയത്തില്‍ ചൈന-നേപ്പാള്‍ വ്യാപാര പാത തകര്‍ന്നു.
നേപ്പാളിനെയും ചൈനയിലെ ടിബറ്റിനെയും ബന്ധിപ്പിക്കുന്ന പ്രധാന കരമാര്‍ഗ്ഗമായ രസുവാഗധി - ഗൈരോങ് അതിര്‍ത്തിയിലെ ഗതാഗതം പ്രളയത്തില്‍ പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടു.
അതിര്‍ത്തിയിലെ കസ്റ്റംസ് യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന നൂറുകണക്കിന് ചരക്കു ലോറികളും കണ്ടെയ്നറുകളും ഭോട്ടെ കോസി നദിയിലെ കൂറ്റന്‍ പ്രളയത്തില്‍ ഒലിച്ചുപോയി.
ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് പാലവും കസ്റ്റംസ് പരിശോധനാ കേന്ദ്രങ്ങളും പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നു വീണു.
അതിര്‍ത്തിയില്‍ ചൈന നിര്‍മിച്ച അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ മാഞ്ഞുപോയി.
റോഡുകളില്‍ മീറ്ററുകളോളം കനത്തില്‍ ചെളി അടിഞ്ഞുകൂടിയതിനാല്‍ വാഹന ഗതാഗതം പുനഃസ്ഥാപിക്കുക എന്നത് മാസങ്ങള്‍ നീളുന്ന ദൗത്യമായി മാറും.






