ഡൽഹി: ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇന്ത്യൻ റെയില്‍വേ ഇരട്ടിയായി വർധിപ്പിച്ചു.
ഇതുവരെ പരമാവധി 500 രൂപയായിരുന്നു പിഴ ഈടാക്കിയിരുന്നത്. ശുചീകരണ നിയമങ്ങള്‍ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ പിഴത്തുക 1,000 രൂപയാക്കി ഉയർത്തിയത്.
ആഗസ്റ്റ് 24ന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരമാണ് പുതിയ ഭേദഗതി പ്രാബല്യത്തില്‍ വന്നത്. 2012ലെ റെയില്‍വേ ശുചീകരണ ചട്ടങ്ങളിലാണ് കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയിരിക്കുന്നത്. റെയില്‍വേ ഉദ്യോഗസ്ഥർ ചുമത്തുന്ന പിഴ അടയ്ക്കാൻ തയ്യാറാകാത്ത പക്ഷം കുറ്റക്കാരെ കോടതിയില്‍ ഹാജരാക്കുന്നതായിരിക്കുമെന്നും ഗസറ്റില്‍ പറയുന്നു. ഇത്തരം ഘട്ടങ്ങളില്‍ കോടതിക്ക് 2,000 രൂപ വരെ പിഴ ചുമത്താൻ അധികാരമുണ്ടായിരിക്കും.
ഏതൊക്കെ കാര്യങ്ങള്‍ക്ക് പിഴ ലഭിക്കുക എന്നതും വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്റ്റേഷനുകളിലും ട്രെയിൻ കോച്ചുകളിലും നിശ്ചിത സ്ഥലങ്ങള്‍ അല്ലാത്തിടത്ത് മാലിന്യം വലിച്ചെറിയുക, അനുവാദമില്ലാതെ ഭക്ഷണം പാകം ചെയ്യുക, തുപ്പുക, മലമൂത്രവിസർജനം നടത്തുക, തുണികളും പാത്രങ്ങളും വാഹനങ്ങളും കഴുകുക, റെയില്‍വേ സ്വത്തുക്കള്‍ വികൃതമാക്കുക തുടങ്ങിയവയെല്ലാം പുതിയ ചട്ടപ്രകാരം കുറ്റകരമാണ്.
റെയില്‍വേയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാരായ സ്റ്റേഷൻ മാസ്റ്റർമാർ, സ്റ്റേഷൻ മാനേജർമാർ, കമേഴ്സ്യല്‍ വിഭാഗത്തിലെ ടിക്കറ്റ് കലക്ടർമാർ അല്ലെങ്കില്‍ തത്തുല്യരായ മറ്റ് അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥർക്കാണ് പിഴ ഈടാക്കാനുള്ള ചുമതല നല്‍കിയിട്ടുള്ളത്. മാലിന്യമുക്തമായ റെയില്‍വേ പരിസരങ്ങള്‍ ഉറപ്പാക്കാനും യാത്രക്കാർക്കിടയില്‍ ശുചീകരണ ബോധം വളർത്താനുമാണ് റെയില്‍വേ നടപടി കർശനമാക്കിയത്.






