തിരുവനന്തപുരം: ബാലരാമപുരം പുന്നക്കാട് സ്വദേശിയും 40-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കൊടും ക്രിമിനല്‍ 'ജംബുലിംഗം സുരേഷ്' പോലീസിന്റെ പിടിയിലായി.
ബാലരാമപുരം പോലീസ് അതിസാഹസികമായാണ് ഇയാളെ വലയിലാക്കിയത്. ആളൊഴിഞ്ഞ കാടുകളിലെ മരക്കൊമ്പുകളില്‍ താല്‍ക്കാലികമായി വീടൊരുക്കിയാണ് ഇയാള്‍ ഒളിവിലിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
സമീപവാസിയായ യുവതിയെ ആക്രമിച്ച് മൊബൈല്‍ ഫോണും സ്വർണ്ണമാലയും കവർന്ന കേസിലെ അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ജില്ലയില്‍ കുറ്റവാളികള്‍ക്കെതിരെ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ ഗ്രിപ്പിന്റെ' (Operation Grip) ഭാഗമായാണ് അറസ്റ്റ്. 12 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷം സുരേഷ് വീണ്ടും ഗുണ്ടാസംഘം രൂപീകരിച്ച് പിടിച്ചുപറിയും കവർച്ചയും തുടർന്നു വരികയായിരുന്നു.
ഇയാള്‍ പ്രദേശത്തെ പണി പൂർത്തിയാകാത്ത കെട്ടിടത്തില്‍ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ബാലരാമപുരം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.






