ഡൽഹി: ഹിമാലയൻ പർവതനിരകളില്‍ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക വ്യതിയാനങ്ങള്‍ ദക്ഷിണേഷ്യൻ രാജ്യങ്ങള്‍ക്ക് കനത്ത മുന്നറിയിപ്പാണ് നല്‍കുന്നത്.
ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ നിരന്തരമായ കൂട്ടിയിടിയാല് രൂപപ്പെട്ട നേപ്പാളിന്റെ ദുർബലമായ പർവതനിരകള്‍ ഇന്ന് സമാനതകളില്ലാത്ത പാരിസ്ഥിതിക തകർച്ചയെയാണ് അഭിമുഖീകരിക്കുന്നത്.
ഓഗസ്റ്റ് 26ന് നേപ്പാളിലെ രസൂവ ജില്ലയിലും ടിബറ്റ് അതിർത്തി മേഖലയിലുമുണ്ടായ വിനാശകരമായ ദുരന്തം ഉയർന്ന ഹിമാലയൻ മേഖലകളിലെ മഞ്ഞുരുകല്‍ എങ്ങനെയൊരു മഹാദുരന്തമായി മാറുന്നു എന്ന് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി. ടിബറ്റ് അതിർത്തിക്ക് സമീപം 5,200 മീറ്ററിലധികം ഉയരത്തിലുള്ള പർവതശിഖരത്തില്‍ നിന്ന് കൂറ്റൻ മഞ്ഞുമലയും പാറക്കെട്ടുകളും ഒന്നിച്ച് തകർന്നു വീണതാണ് ഈ വലിയ പ്രകൃതിക്ഷോഭത്തിന് കാരണമായത്.
അമേരിക്കൻ ജിയോളജിക്കല്‍ സർവേയുടെ (യുഎസ്ജിഎസ്) കണക്കുകള്‍ പ്രകാരം ഈ മഞ്ഞുപാളി വീഴ്ച സൃഷ്ടിച്ച കമ്പനം 5.2 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായിരുന്നു. ലെന്ധെ ഖോല നദീതടത്തിലേക്ക് പതിച്ച മണ്ണും മഞ്ഞും നദിയെ താത്കാലികമായി തടഞ്ഞുനിർത്തുകയും, നിമിഷങ്ങള്‍ക്കകം ബാരിയർ തകർന്ന് ജലം വൻ വെള്ളപ്പൊപ്പമായി താഴേക്ക് കുതിച്ചെത്തുകയുമായിരുന്നു.
ഭോട്ടെ കോശി, ത്രിശൂലി നദീതടങ്ങളിലൂടെ ഇരച്ചുകയറിയ ചെളിവെള്ളവും കൂറ്റൻ പാറകളും ടിമൂരെ, സ്യാബ്രുബെസി തുടങ്ങിയ ജനവാസ മേഖലകളെ നിമിഷനേരം കൊണ്ട് തുടച്ചുനീക്കി. നൂറുകണക്കിന് ജീവനുകള്‍ അപഹരിക്കുകയും നിരവധി പേരെ കാണാതാക്കുകയും ചെയ്ത ഈ ദുരന്തം കോടിക്കണക്കിന് രൂപയുടെ ജലവൈദ്യുത പദ്ധതികളെയുമാണ് തകർത്തെറിഞ്ഞത്.
ഭൂമിയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്ന ഹിമാലയൻ മേഖലകളില്‍ താപനില വളരെ വേഗത്തിലാണ് ഉയരുന്നത് എന്ന യാഥാർത്ഥ്യം ശാസ്ത്രലോകം ഗൗരവമായി കാണുന്നുണ്ട്. മഞ്ഞിന്റെ പ്രതിഫലന ശേഷി കുറയുന്നതും പ്രാദേശികമായ താപവികിരണങ്ങളും കാരണം പർവതശിഖരങ്ങളില്‍ താഴെയുള്ള സമതലങ്ങളെ അപേക്ഷിച്ച് ഇരട്ടി വേഗത്തിലാണ് താപനില വർധിക്കുന്നത്.
മുൻപ് കട്ടിയുള്ള മഞ്ഞുവീഴ്ചയായി ലഭിച്ചിരുന്ന കാലാവസ്ഥ മാറി ഇന്ന് 5,000 മീറ്ററിന് മുകളിലുള്ള മേഖലകളില്‍ പോലും ശക്തമായ മഴ പെയ്യുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇത് മഞ്ഞുപാളികള്‍ വളരെ വേഗത്തില്‍ ഉരുകിപ്പോകാൻ ഇടയാക്കുന്നതോടൊപ്പം ആയിരക്കണക്കിന് വർഷങ്ങളായി പാറക്കെട്ടുകളെ താങ്ങിനിർത്തിയിരുന്ന അടിത്തറയെ പൂർണ്ണമായി ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
മഞ്ഞുമലകള്‍ പിൻവാങ്ങുമ്പോള്‍ അവ ബാക്കിവച്ചുപോകുന്ന അസ്ഥിരമായ പാറകളുടെയും ചെളിയുടെയും വലിയ കൂമ്പാരങ്ങളാണ് മൊറൈനുകള്‍ എന്നറിയപ്പെടുന്നത്. ഉയർന്ന പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുമ്പോള്‍ ഈ അവശിഷ്ടങ്ങള്‍ താഴേക്ക് നീങ്ങുകയും താഴ്ന്ന പ്രദേശങ്ങളില്‍ താത്കാലിക തടാകങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഒടുവില്‍ ജലത്തിന്റെ സമ്മർദം താങ്ങാനാവാതെ ഇവയുടെ അതിരുകള്‍ തകരുമ്പോള്‍ താഴെയുള്ള മുഴുവൻ പ്രദേശങ്ങളും ഒലിച്ചുപോകുന്നു.
പ്രത്യേകിച്ച് സമുദ്രനിരപ്പില്‍ നിന്ന് 2,800 മീറ്ററിന് മുകളിലുള്ള പ്രദേശങ്ങളാണ് നിലവില്‍ ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. ശക്തമായ പ്രളയമുണ്ടാകുമ്പോള്‍ ഈ വെള്ളം പ്രകൃതിദത്തമായ മൊറൈനുകളെയും വഹിച്ചുകൊണ്ട് ‘ഡെബ്രിസ് ഫ്ലോ’ ആയി മാറി താഴ്വാരങ്ങളെ തകർത്തെറിയുന്നു. കേദാർനാഥിലും ഉത്തരാഖണ്ഡിലെ റെയ്നിയിലും കണ്ട സമാനമായ പ്രതിഭാസമാണിവിടെയും ആവർത്തിച്ചത്.
ആഗോളതാപനം ഹിമാലയൻ മഞ്ഞുപാളികളെ അലിയിച്ചില്ലാതാക്കുമ്പോള് അത് വെറുമൊരു പരിസ്ഥിതി പ്രശ്നം മാത്രമല്ല, മറിച്ച് ദക്ഷിണേഷ്യയുടെ സുരക്ഷയെ ബാധിക്കുന്ന മാനുഷിക ദുരന്തമാണ്. 2,800 മീറ്ററിന് മുകളിലുള്ള കോടിക്കണക്കിന് ടണ്‍ വരുന്ന അസ്ഥിരമായ മൊറൈനുകള്‍ വലിയൊരു ടൈം ബോംബ് പോലെയാണ് നിലകൊള്ളുന്നത്. അതിർത്തികള്‍ കടന്നുള്ള തത്സമയ മുൻകൂട്ടി മുന്നറിയിപ്പ് സംവിധാനങ്ങളും ശാസ്ത്രീയമായ നദീതട ആസൂത്രണങ്ങളും നടപ്പിലാക്കിയാല്‍ മാത്രമേ ഇനി വരാനിരിക്കുന്ന വലിയ ദുരന്തങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളെ സംരക്ഷിക്കാൻ സാധിക്കൂ.






