ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ചിന്റെ വിധി പുറത്തുവന്നതിന് ശേഷം ട്രാൻസ്ജെൻഡർ വ്യക്തിക്ക് ദർശനം അനുവദിക്കുന്നതില്‍ നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും അഡ്വ. ജനറല്‍ ജെയ്ജു ബാബു കോടതിയെ അറിയിച്ചു.
ചെങ്കല്‍പെട്ട് സ്വദേശിയായ ട്രാൻസ്ജെൻഡർ വ്യക്തി സത്യശ്രീ ഷർമിള റഹ്മത്തലി ശബരിമല ദർശനത്തിന് അനുമതി തേടി നല്കിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയില്‍ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ഒക്ടോബർ 22 വരെ സമയം നല്കി. നിലവിലെ സ്ത്രീപ്രവേശന കേസിലെ സുപ്രീംകോടതി വിധി കൂടി പരിഗണിച്ച ശേഷമാകും ദർശനാനുമതിയില് അന്തിമ നിലപാട് സ്വീകരിക്കുകയെന്നതാണ് സർക്കാർ നിലപാട്.






