.കോട്ടയം: തണ്ണീർമുക്കം ബണ്ട് റോഡില്‍ വൻകുഴികള്‍ രൂപപ്പെട്ടതോടെ ഗതാഗതം ദുഷ്കരമായി. വേമ്പനാട്ടുകായലിന് കുറുകയുള്ള ബണ്ടിലെ റോഡ് തകർന്ന് വൻ ഗർത്തങ്ങള്‍ രൂപപ്പെട്ടതിനെത്തുടർന്ന് ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്.
തണ്ണീർമുക്കം ബണ്ടിന്റെ വെച്ചൂർ പരിധിയിലെ റോഡ് തകർന്ന ഭാഗം മുതല്‍ വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷൻ വരെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഗതാഗതക്കുരുക്കിനെ ത്തുടർന്ന് വെച്ചൂർ കുമരകം വഴി കോട്ടയം പോകുന്നവരും വെച്ചൂർ-ഇടയാഴം-കല്ലറ വഴി കോട്ടയം പോകുന്നവരും വെച്ചൂർ വഴി വൈക്കം ഭാഗത്തേക്ക് വരുന്നവരും മിനിട്ടുകളോളം ഗതാഗതകുരുക്കില്‍ അകപ്പെടുകയാണ്.
കുഴികള്‍ അടച്ച് ഗതാഗതം സുഗമമാക്കാൻ അധികൃതർ ശ്രമം നടത്തിയിട്ടും പണി ഏറ്റെടുക്കാൻ കരാറുകാർ വിമുഖത കാട്ടുന്നതാണ് തിരിച്ചടിയാകുന്നത്. ബണ്ട് റോഡില്‍ നിലവില്‍ നിരവധി കുഴികള്‍ ഉണ്ടെങ്കിലും ഈ ഭാഗത്ത് രൂപപ്പെട്ട ഒരു വലിയ കുഴിയാണ് ഗതാഗതകുരുക്കിന് പ്രധാന കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു.
കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ടിലെ തുടക്കത്തിലും അവസാനത്തെയും പാലങ്ങള്‍ കാലപ്പഴക്കമേറിയതാണ്. 16 ചക്രമുള്ള കൂറ്റൻ ടോറസുകള്‍ ലോഡുമായി പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലുടനീളം കുഴികളുള്ളതിനാല്‍ ഇരുചക്രവാഹനങ്ങളടക്കം അപകടം പതിവാകുകയാണ്. ബണ്ടിലെ റോഡ് ടാറിംഗിലെ അപാകതയെ പറ്റി നേരത്തേതന്നെ പരാതി ഉയർന്നിരുന്നതാണ്. അശാസ്ത്രീയമായ റോഡ് ടാറിംഗ് നടത്തിയ കരാറുകാരനെതിരേ യാതൊരു നടപടിയെടുക്കാനും അധികൃതർ തുനിഞ്ഞില്ല. അപകടം ഉണ്ടായാല്‍ യാത്രക്കാർ തെറിച്ച് കായലില്‍ വീഴുന്ന സ്ഥിതിയാണുള്ളത്.
വീതികുറഞ്ഞ പാലത്തില്‍ കുഴികള്‍ ഒഴിവാക്കാൻ വാഹനം വെട്ടിക്കുമ്പോള്‍ കൈവരി തകർത്ത് വാഹനമടക്കം വെള്ളത്തില്‍ വീഴുമെന്ന ആശങ്കയുമുണ്ട്.. വെച്ചൂർ ഭാഗത്തും തണ്ണീർമുക്കം ഭാഗത്തുമാണ് ബണ്ടിലെ റോഡ് പാടെ തകർന്നു കിടക്കുന്നത്. രണ്ടു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബണ്ടിലെ റോഡ് കുറ്റമറ്റതാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






