തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെപറ്റി അവസാന വാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന ചോദ്യവുമായി സിപിഐ നേതാവ് സി.
ദിവാകരൻ രംഗത്ത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള സിപിഎം- സിപിഐ തർക്കം രൂക്ഷമാകുന്നതിനിടെയാണ് സി. ദിവാകരന്റെ പ്രതികരണം.
ബുദ്ധിമുട്ടുണ്ടാക്കുന്ന സമീപനമാണ് പിണറായിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നു സി. ദിവാകരൻ പറഞ്ഞു. അങ്ങനെ ഉണ്ടാകാൻ പാടില്ലാത്തതാണ്. മുന്നണിയെ കൊണ്ടുപോകേണ്ടതും വിട്ടുവീഴ്ച ചെയ്യേണ്ടതും സിപിഎമ്മാണ്. ഉപനേതാവ് സിപിഎമ്മിന്റെ കയ്യിലിരിക്കുന്ന അവകാശമല്ല. ഉപനേതാവ് ഇല്ലെങ്കില്‍ എന്തിനാണ് സിപിഎം ബഹളം വയ്ക്കുന്നത്. തരില്ലെന്ന് പറയാൻ പിണറായിക്ക് എന്തു കാര്യം? ചർച്ച ചെയ്യണം. ചർച്ചയില്ലാതെ പറയുന്നത് ശരിയല്ല. പദവി നല്കാൻ സാധ്യമല്ലെന്നു പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി.ദിവാകരൻ പറഞ്ഞു.
അതേസമയം ഉപനേതൃസ്ഥാനം സിപിഎമ്മിനുതന്നെയെന്നു പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തില്‍ ലേഖനം വന്നിരുന്നു. ഇതോടെ സിപിഐയെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ഇരുകക്ഷികളുടെയും യുവജന സംഘടനാനേതാക്കളായ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിനും ആരോപണ പ്രത്യാരോപണങ്ങള്‍ ഉയർത്തി രംഗത്തെത്തിയിരുന്നു.






