കണ്ണൂർ: പാർട്ടിക്കുള്ളിലെ തെറ്റുതിരുത്തലും ശുദ്ധീകരണ നടപടികളും ചർച്ചയാകുന്നതിനിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കണ്ണൂരില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം.
ഇരിട്ടിയില്‍ കോളജ് സ്ഥാപിക്കുന്നതിനായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ വർഷങ്ങള്‍ക്ക് മുൻപ് നടത്തിയ ധനസമാഹരണത്തിന്റെ കണക്കുകള്‍ സംബന്ധിച്ചാണ് പുതിയ വിവാദം. പണം പിരിച്ച് പത്ത് വർഷത്തോളമായിട്ടും കോളജ് യാഥാർഥ്യമായില്ലെന്നും സ്ഥാപനത്തിനായി അനുയോജ്യമായ ഭൂമി സ്വന്തമാക്കിയിട്ടില്ലെന്നുമാണ് ഉയരുന്ന ആരോപണം.
ആർഎസ്എസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് ബദലായി ഇരിട്ടിയില്‍ കോളജ് ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ധനസമാഹരണം. പാർട്ടിയുടെ സംഘടനാ സംവിധാനമുപയോഗിച്ചാണ് വിവിധ വിഭാഗങ്ങളില്‍നിന്നായി പണം സമാഹരിച്ചതെന്നാണ് വിവരം. സാധാരണക്കാരും സാമ്പത്തികമായി ശേഷിയുള്ളവരുമടക്കം നിരവധി പേർ പദ്ധതിക്കായി പണം നല്‍കിയിരുന്നു.
2015ലാണ് നോർത്ത് മലബാർ എജ്യുക്കേഷനല്‍ സൊസൈറ്റി എന്ന പേരില്‍ ഇരിട്ടി ആസ്ഥാനമായി ട്രസ്റ്റ് രജിസ്റ്റർ ചെയ്തത്. അന്നത്തെ ഇരിട്ടി സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങള്‍. തുടർന്ന് 'എജ്യുകെയർ അക്കാദമി' സ്ഥാപിക്കുന്നതിനായി 2017 മാർച്ച് 18ന് ഇരിട്ടിയില്‍ വിപുലമായ പരിപാടി സംഘടിപ്പിച്ചു. കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഷെയർ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും അന്ന് നടന്നു.
ഇരിട്ടി ടൗണില്‍ സ്ഥാപനത്തിനായി സ്ഥലം വാങ്ങുന്നതിന് അഡ്വാൻസ് നല്‍കിയിട്ടുണ്ടെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ വർഷങ്ങള്‍ പിന്നിട്ടിട്ടും കോളജ് ആരംഭിച്ചിട്ടില്ല. പിരിച്ചെടുത്ത തുകയുടെ കണക്കുകളും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. ട്രസ്റ്റിന്റെ പേരില്‍ കോളജ് സ്ഥാപിക്കാൻ ആവശ്യമായ ഭൂമി വാങ്ങിയതായും വ്യക്തമായ വിവരമില്ല.
ഒരു ലക്ഷം മുതല്‍ 1000 രൂപ വരെ ഷെയർ
വിവിധ വിഭാഗങ്ങളിലായാണ് പദ്ധതിയിലേക്ക് ഷെയറുകള്‍ ചേർത്തത്. എ ക്ലാസ് അംഗത്വത്തിന് ഒരു ലക്ഷം രൂപയും ബി ക്ലാസിന് 50,000 രൂപയും നിശ്ചയിച്ചിരുന്നു. കൂടാതെ 25,000, 10,000, 1000 രൂപയുടെ ഷെയറുകളും ഉണ്ടായിരുന്നു. ഇത്തരത്തില്‍ 10,000 പേരിലധികം അംഗങ്ങളെ ചേർത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
എന്നാല്‍ ഇത്രയും കാലം പിന്നിട്ടിട്ടും പിരിച്ചെടുത്ത പണം എവിടെയാണ് ചെലവഴിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് വിമർശനം. കോളജ് സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൂമി നിലവില്‍ ട്രസ്റ്റിന്റെ കൈവശമുണ്ടോ, പദ്ധതി എപ്പോള്‍ യാഥാർഥ്യമാകും തുടങ്ങിയ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
വിഷയം നേരത്തെ തന്നെ പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായും വിവരമുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടംഗ കമ്മിഷനെ നിയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും അതിനുശേഷം കാര്യമായ തുടർനടപടികളുണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ഏരിയ സമ്മേളനത്തിലും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിഷയം ചർച്ചയായിരുന്നുവെന്നാണ് സൂചന.
പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദം, ഹലാല്‍ ഫായിദ പലിശരഹിത സ്ഥാപനവുമായി ബന്ധപ്പെട്ട വീഴ്ച, കണ്ണൂർ തെക്കീബസാറില് കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ലോക്കല്‍ കമ്മിറ്റി ഓഫിസ് കെട്ടിടം നിർമിക്കുന്നതിനായുള്ള ഭൂമി ഇടപാടിലെ സാമ്പത്തിക ആരോപണം എന്നിവയ്ക്കു പിന്നാലെയാണ് സിപിഎമ്മിനെതിരെ കണ്ണൂരില്‍ പുതിയ സാമ്പത്തിക വിവാദം ഉയരുന്നത്.






