തിരുവനന്തപുരം : സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘർഷം. പൊലീസും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് സമരത്തിനിടയില്‍ കുഴഞ്ഞ് വീണു.
മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് ലാത്തിവീശി. കഴിഞ്ഞ അരമണിക്കൂറിലധികമായി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു.
പൊലീസ് സേന ക്രമസമാധാനം തകര്‍ക്കുന്നെന്ന് എം വി ഗോവിന്ദന് പറഞ്ഞു. പൊലീസ് വിദ്യാര്‍ഥികളെ മൃഗീയമായി തല്ലിച്ചതയ്ക്കുന്നു. പൊലീസ് തന്നെ ക്രമസമാധാനം തകര്‍ക്കുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ന്യായീകരിക്കുന്നു. ശക്തമായി പ്രതിഷേധിക്കുന്നു. എസിപിയുടെ കോളറില്‍ പിടിച്ചെന്ന് ശുദ്ധകളവ് പ്രചരിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ മുന്‍ മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ് തുടങ്ങിയവര്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തി.






