കോട്ടയം: വിപ്പ് കൊടുക്കാൻ 16 പേഴ്സണല്‍ സ്റ്റാഫോ. യാതൊരു വിധ ഭരണപരമായ ചുമതലകളുമില്ലാത്ത ചീഫ് വിപ്പ് അപു ജോണിന് 16 പേഴ്സണല്‍ സ്റ്റാഫുകളെ നിയമിച്ചത് അധികാര ദൂർത്തെന്നു വിമർശനം.
മുന്നണിയുടെ രാഷ്ട്രീയ അധികാരങ്ങളും നിയമസഭയിലെ വിപ്പ് നല്കല് ഏകോപനവും ഒഴിച്ചുനിർത്തിയാല്‍ മറ്റ് ഭരണ നിർവ്വഹണ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത പദവിക്കായാണ് ഇത്രയും വലിയ സ്റ്റാഫ് പടയെ നിയമിച്ചിരിക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഖജനാവിന് വൻ ബാധ്യത വരുത്തിവെക്കുന്ന ഇത്തരം ധൂർത്തുകള്‍. എല്‍.ഡി.എഫ് സർക്കാരിന്റെ സാമ്പത്തിക ക്രമീകരണങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അധികാരത്തില്‍ വന്നവരാണ് ഇപ്പോള്‍ ഈ ദൂർത്ത് നടത്തുന്നതെന്നതാണ് മറ്റൊരു കൗതുകം.
16 ജീവനക്കാരില്‍ സർക്കാർ ജീവനക്കാരും ഉണ്ട്. ഇവർക്കു പുറമേ ഉള്ളവരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍, പിന്നീട് പെൻഷൻ എന്നിവയ്ക്കായി ലക്ഷക്കണക്കിന് രൂപയാണ് പൊതുഖജനാവില്‍ നിന്ന് ചെലവാക്കേണ്ടി വരുക. പേഴ്സണല്‍ സ്റ്റാഫുകളുടെ പെൻഷൻ കാലാവധി നാല് വർഷമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇപ്പോഴും 2021-ലെ ഉത്തരവ് പ്രകാരം രണ്ടു വർഷവും ഒരു മാസവും സേവനം അനുഷ്ഠിക്കുന്നവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന രീതി തന്നെയാണ് തുടർന്നുപോകുന്നത്.
മറ്റ് മന്ത്രിമാരെപ്പോലെ വകുപ്പ് തലത്തിലുള്ള ഭരണപരമായ തീരുമാനങ്ങളോ ഫയല്‍ നീക്കങ്ങളോ നടത്താനില്ലാത്ത ചീഫ് വിപ്പിന് ഇത്രയും അധികം ജീവനക്കാരുടെ ആവശ്യമെന്തെന്ന ചോദ്യമാണ് ഉയരുന്നത്.
മുന്നണി ധാരണകളുടെ ഭാഗമായി രാഷ്ട്രീയ നേതാക്കളെ സന്തോഷിപ്പിക്കാനും ആനുകൂല്യങ്ങള്‍ നല്‍കാനും മാത്രമാണ് ഇത്തരം നിയമനങ്ങള്‍ ഉപയോഗിക്കുന്നതെന്ന വിമർശനവും ശക്തമാണ്.
ഇതിനു പുറമേയാണ് പ്രായാധിക്യം കാരണം തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന പി.ജെ ജോസഫിന് ക്യാബിനറ്റ് റാങ്കോടെയുള്ള ബോർഡ് പദവികള്‍ വേണമെന്ന് ആവശ്യവും കേരള കോണ്‍ഗ്രസ് ഉയർത്തുന്നത്.
പുതുതായി രൂപീകരിക്കുന്ന വയോജന കമ്മീഷന്റെ ചെയർമാൻ സ്ഥാനം കാബിനറ്റ് പദവിയോടെ നല്‍കണമെന്നാണ് അവർ മുന്നോട്ട് വെക്കുന്നത്. പദവി ലഭിച്ചാല്‍ അവിടെയും പേഴ്സണല്‍ സ്റ്റാഫ് എന്ന പേരില്‍ ഇഷ്ടക്കാരെ തിരികി കയറ്റാൻ സാധിക്കും.






