കൊടുങ്ങല്ലൂർ: ആളില്ലാത്ത വീട്ടില്‍ മോഷണത്തിനിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയില്‍. സുല്‍ത്താൻബത്തേരി വെങ്ങുരുക്കുന്നു പ്ലാമൂട്ടില്‍ വീട്ടില്‍ സാബു (55) ആണ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായത്.
സ്പൈഡർ സാബു’ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്.
സംഭവദിവസം വീട്ടുകാർ പുറത്തുപോയ തക്കം നോക്കി, തൊട്ടടുത്ത പറമ്പില്‍നിന്ന് കമ്പിപ്പാരയെടുത്ത് പിൻഭാഗത്തെ ജനല്‍ കുത്തിത്തുറന്നാണ് സാബു അകത്തുകടന്നത്. എന്നാല്‍, വീടിനുള്ളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞ ഉടൻതന്നെ ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് അപായസന്ദേശം എത്തി. ഉടൻതന്നെ ഉടമ സുഹൃത്തും നഗരസഭാ കൗണ്‍സിലറുമായ സി.പി. രമേശനെ വിവരമറിയിക്കുകയും, അദ്ദേഹം കൊടുങ്ങല്ലൂർ പോലീസില്‍ വിവരം കൈമാറുകയും ചെയ്തു.
വിവരമറിഞ്ഞയുടൻ എസ്.ഐ. അതുല്മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മിന്നല്‍ വേഗത്തില്‍ സ്ഥലത്തെത്തി വീട് വളഞ്ഞു. ഗേറ്റ് പൂട്ടിയ നിലയിലായിരുന്നതിനാല്‍ പോലീസ് മതില് ചാടിക്കടക്കുകയായിരുന്നു. വീടിന്റെ മുകള്‍നിലയില്‍ വെളിച്ചം കണ്ടതോടെ മോഷ്ടാവ് അകത്തുതന്നെയുണ്ടെന്ന് പോലീസ് ഉറപ്പിച്ചു. ഇതിനിടെ മോഷ്ടിച്ച പണവുമായി ജനല്‍വഴി പുറത്തിറങ്ങാൻ ശ്രമിച്ച പ്രതിയെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പിടിയിലായത് കേരളത്തില്‍ വിവിധ ജില്ലകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സാബുവാണെന്ന് തിരിച്ചറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയില്‍ കവർച്ചയ്ക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസ് ഉള്‍പ്പെടെ 12 മോഷണക്കേസുകളിലും 13 ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. ജി.എസ്.ഐ. സജീവ്, ഡി.വി.ആർ. സി.പി.ഒ. അമല്‍ദേവ്, സി.പി.ഒ.മാരായ ജാബിർ, മുഹീബ് റഹ്മാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.






