തിരുവനന്തപുരം: സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ ഉത്പന്നങ്ങൾക്ക് ഇന്നുമുതൽ വിഴിഞ്ഞംവഴി ലോകവിപണി തുറക്കുകയാണ്. അമേരിക്കയിലേക്കും യൂറോപ്പിലേക്കുമടക്കം 107രാജ്യങ്ങളിലേക്ക് സർവീസുള്ള വിഴിഞ്ഞത്തുനിന്ന് ഇന്ന് കയറ്റുമതിക്ക് തുടക്കമാവും.
കിൻഫ്രയിലും ശാസ്തമംഗലത്തും പ്രവർത്തിക്കുന്ന നിലമേൽ എക്സ്പോർട്ട്സിന്റെ ഡ്രൈ-കണ്ടെയ്നറാണ് ഭക്ഷ്യോത്പന്നങ്ങളുമായി സ്പെയിനിലെ വലൻസിയയിലേക്കു പോകുന്നത്.
കപ്പൽ വിഴിഞ്ഞത്തുനിന്ന് നേരിട്ടാണ് സ്പെയിനിലേക്ക് പോവുക. മുഖ്യമന്ത്രി വി.ഡി.സതീശൻ ഫ്ലാഗ്ഓഫ് ചെയ്യും. സംസ്കരിച്ച മത്സ്യം,പച്ചക്കറി,പഴങ്ങൾ, തേൻ,പൂക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ, ഭക്ഷ്യ-സമുദ്രവിഭവങ്ങൾ, കശുഅണ്ടി, കയർ, വസ്ത്രങ്ങൾ എന്നിവയെല്ലാം ഇനി കയറ്റുമതിചെയ്യാം.
ഇതുവരെ സിംഗപ്പൂർ,കൊളംബോ,ദുബായ് തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന കയറ്റുമതിക്കാർ ഇനി വിഴിഞ്ഞത്തേക്കെത്തും. ചെറുകിട-ഇടത്തരം സംരംഭകർക്കും ഇത് ഊർജം പകരും.
വിഴിഞ്ഞത്തുനിന്നുള്ള കയറ്റുമതിക്ക് എം.എസ്.സി കപ്പൽകമ്പനി 2സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പോർച്ചുഗൽ, സ്പെയിനിലെ വലൻസിയ,ബാഴ്സലോണ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള ഹിമാലയ എക്സ്പ്രസാണ് ആദ്യത്തേത്. സൗത്ത്-വെസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളായ കൊയിഗ, അബിഡ്ജാൻ, ടെമ, ലോമെ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യ-ആഫ്രിക്ക സർവീസാണ് അടുത്തത്.
കേരളത്തിലേക്ക് ഏറ്റവുമധികം തോട്ടണ്ടി ഇറക്കുമതിചെയ്യുന്ന ആഫ്രിക്കൻ തുറമുഖങ്ങൾ ഈ സർവീസിലുണ്ട്. തൂത്തുക്കുടിയെ ആശ്രയിക്കാതെ തോട്ടണ്ടി ഇനി വിഴിഞ്ഞത്തിറക്കാം. കേരളത്തെ തുറമുഖനഗരമാക്കാനുള്ള 'മിഷൻസമുദ്ര" പദ്ധതി ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും. 400കോടി ഇതിനായി വകയിരുത്തിയിട്ടുണ്ട്.
കേന്ദ്രമന്ത്രി സർബാനന്ദ് സോനോവാൾ അതിഥിയായിരിക്കും.






