മലപ്പുറം: മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില് സമഗ്രമായ അന്വേഷണം നടത്താൻ
ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവിച്ചു. സംഭവത്തിൽ രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
'മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വാഹന പരിശോധനാ വേളയിലോ തുടർനടപടികളിലോ എന്തെങ്കിലും വീഴ്ചയോ മാനസിക പീഡനമോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും.
സമൂഹമാധ്യമങ്ങളിൽ ഷൗക്കത്ത് പങ്കുവെച്ച ദൃശ്യങ്ങളും കുറിപ്പും അന്വേഷണ വിധേയമാക്കും. ലഭിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ കർശന നടപടി സ്വീകരിക്കുന്നതാണ്.' മന്ത്രി പ്രസ്താവിച്ചു.'
തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന ഒരു സമീപനവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്നത് സർക്കാരിന്റെ കർശന നിർദേശമാണ്.
ഉദ്യോഗസ്ഥർ ജനങ്ങളോട് കൂടുതൽ സൗഹാർദപരമായി ഇടപെടേണ്ടതുണ്ട്. ഇത്തരം ദാരുണമായ സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. ഷൗക്കത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.' മന്ത്രി കൂട്ടിച്ചേർത്തു.
കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ഇന്ന് രാവിലെയാണ് ജീവനൊടുക്കിയത്.
കൈക്കൂലി നൽകാത്തതിനെ തുടർന്ന് തന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ പീഡിപ്പിച്ചുവെന്നതടക്കം വിശദമായ കുറിപ്പ് പങ്കുവെച്ച ശേഷമാണ് ഷൗക്കത്ത് ജീവനൊടുക്കിയത്.






