കുമരകം: വെള്ളപ്പൊക്കത്തെ. തുടർന്ന് വാഹന സൗകര്യം ലഭ്യമാകാത്തതിനാൽ ചികിത്സ വൈകി വയോധിക മരിച്ചു. കുമരകം മങ്കുഴി പാടശേഖരത്തിന്റെ പുറമ്പണ്ടിൽ വാഹനഗതാഗത സൗകര്യമില്ലാത്ത സ്ഥലത്ത് താമസിച്ചിരുന്ന പാകത്തുശേരി വീട്ടിൽ റോസമ്മ പീറ്റർ (71) അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചത്.
വാഹനഗതാഗത സൗകര്യമില്ലാത്തതിനാൽ റോസമ്മയെ വീട്ടിൽ നിന്ന് സമീപവാസികളും വാർഡ് മെമ്പറും ചേർന്ന് കസേരയിൽ ഇരുത്തി വള്ളത്തിൽ കയറ്റി റോഡിലെത്തിച്ച ശേഷമാണ് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഇതിനിടെ കാലവർഷത്തെ തുടർന്ന് പ്രധാന റോഡിൽ വെള്ളം കയറിയിരുന്നതിനാൽ കല്ലറ റൂട്ട് വഴിയാണ് യാത്ര തുടരേണ്ടി വന്നത്. വാഹനസൗകര്യമില്ലാത്തതും വഴിമാറി സഞ്ചരിക്കേണ്ടി വന്നതുമാണ് ആശുപത്രിയിലെത്തുന്നതിൽ താമസം നേരിടാൻ കാരണമായതെന്ന് വാർഡ് മെമ്പർ വി. കെ.സുനിത്ത് പറഞ്ഞു.
റോസമ്മയും പ്രായമായ ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ വാർഡ് മെമ്പർ ആണ് റോസമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.പ്രളയ സാഹചര്യത്തിൽ സേവാഭാരതിയുടെ ആംബുലൻസ് സേവനം കുമരകത്തുണ്ടായിരുന്നതിനാൽ വാഹനം ഉടൻ എത്തിക്കാൻ സാധിച്ചുവെങ്കിലും മങ്കുഴിയിൽ വാഹനഗതാഗത സൗകര്യം ഇല്ലാത്തതും കുമരകം റൂട്ടിലെ വെള്ളക്കെട്ടും ചികിത്സ വേഗത്തിൽ ലഭ്യമാകുന്നതിന് തിരിച്ചടിയായി.
മങ്കുഴി പാടശേഖരത്തിന്റെ പുറമ്പണ്ട് പോലുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അടിയന്തര ആരോഗ്യസേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ സ്ഥിരം ഗതാഗത സംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത ഈ സംഭവം വീണ്ടും ഉയർത്തിക്കാട്ടുന്നതായി നാട്ടുകാർ പറഞ്ഞു.






