വൈക്കം: വൈക്കത്തിന്റെ തെക്കൻ പഞ്ചായത്തുകളിൽ ഒരാഴ്ചയായി കുടിവെള്ളമില്ല. എം.എൽ.എ. ഇടപെട്ടു.വെച്ചൂർ, ടി.വി.പുരം, തലയാഴം പഞ്ചായത്തുകളിലാണ് വീണ്ടും കുടിവെള്ളമെത്തിയത്.
കെ.ബിനിമോൻ എം.എൽ.എ. കഴിഞ്ഞദിവസം മേവെള്ളൂരിലെ ജലശുദ്ധീകരണ പ്ലാന്റിലെത്തിയപ്പോൾ വൈക്കത്തേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നതിനുള്ള നാല് മോട്ടോറുകളും പ്രവർത്തിക്കുന്നതായി ജീവനക്കാർ പറഞ്ഞു.
ഇതോടെ മൂന്ന് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം ഉടൻ പുനഃസ്ഥാപിക്കണമെന്ന നിർദേശത്തെത്തുടർന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി എം.എൽ.എ.യുമായി സംസാരിച്ചു. ജീവനക്കാരെത്തി അറ്റകുറ്റപ്പണികൾ നടത്തി ജലവിതരണം സുഗമമാക്കി.
വൈക്കം നിയോജകമണ്ഡലത്തിൽ ജലവിതരണം നടത്തുന്നതിന് പ്ലാന്റിലെ നാല് വലിയ മോട്ടോറുകൾ തടസ്സമില്ലാതെ പ്രവർത്തിക്കണം.
കാലപ്പഴക്കംമൂലം രണ്ടു മോട്ടോറുകളുടെ പ്രവർത്തനം ഇപ്പോൾ ഭാഗികമാണ്. ഇതാണ് കുടിവെള്ളവിതരണം തെക്കൻ മേഖലയിൽ തടസ്സപ്പെടാൻ കാരണം.
കുടിവെള്ള വിതരണം മുടങ്ങാതിരിക്കാൻ ഒരു മോട്ടോർകൂടി അധികമായി നൽകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഒന്നരമാസം മുമ്പും സമാനരീതിയിൽ ജലവിതരണം തടസ്സപ്പെട്ടിരുന്നു.
വെട്ടിക്കാട്ടുമുക്കിലെ പമ്പുഹൗസിലെ വാട്ടർ ലെവൽ ഇൻഡിക്കേറ്റർ തകരാറിലായത് ഓപ്പറേറ്റർമാർ ചൂണ്ടിക്കാട്ടി. ഇത് എത്രയുംവേഗം പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് എം.എൽ.എ. നിർദേശം നൽകി. കടുത്തുരുത്തി ബ്ളോക്ക് പഞ്ചായത്തംഗം സീതു ശശിധരനും ചർച്ചകളിൽ പങ്കെടുത്തു.






