.വൈക്കം : അടിസ്ഥാന സൗകര്യങ്ങളില്ലാതെ
വൈക്കംഗവ.ആയുർവേദാശുപത്രി.
1996-ൽ മടിയത്തറ കാരയിൽ ഭാഗത്തേക്ക് മാറ്റിയ അവസരത്തിൽ നിർമിതി കേന്ദ്രം പണിത പഴയ കെട്ടിടത്തിലാണ് ആശുപത്രിയുടെ പ്രധാന ഭാഗം പ്രവർത്തിക്കുന്നത്.
50 സെന്റ് സ്ഥലത്ത് 800 മുതൽ 1300 അടി വരെയുള്ള അഞ്ചുബ്ലോക്കുകളിലാണ് ആശുപത്രിയുടെ പ്രവർത്തനം.
ഫാർമസി ബ്ലോക്കിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ അടർന്നുവീഴുന്ന നിലയിലാണ്.
ഫാർമസിയുടെ മുൻഭാഗത്ത് രണ്ടുവർഷം മുൻപ് നിർമാണം ആരംഭിച്ച ഒ.പി. കെട്ടിടം കരാർപ്രകാരം കഴിഞ്ഞ ജൂണിൽ പണിതീരേണ്ടതായിരുന്നു.
എന്നാൽ, പണിതീർക്കാതെ കോൺക്രീറ്റ് തൂണിൽ ഒതുങ്ങി നിൽക്കുന്നു.
ഗ്രൗണ്ട് നിലയിലാണ് നിലവിൽ ഒ.പി. വിഭാഗം പ്രവർത്തിക്കുന്നത്. സംരക്ഷണവേലിപോലെ ഫാർമസിയുടെ മുൻപിൽ പടുത കെട്ടിയിട്ടുണ്ട്.
പരിമിതമായ സൗകര്യങ്ങളിലാണ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്.
മൂന്ന് നിലകളിലുള്ള കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിൽ ഒൻപത് മുറികളുള്ള പേ വാർഡ് ഉണ്ടെങ്കിലും രോഗികളെ മുകളിൽ കൊണ്ടുവരുന്നതിന് ലിഫ്റ്റ് സൗകര്യമില്ല.
ഒരോ മുറിക്കും പ്രത്യേകമായി ശൗചാലയം ഉണ്ടെങ്കിലും ഫലപ്രദമല്ല.
രണ്ട് നിലകളിലും ശൗചാലയം ഉണ്ടെങ്കിലും ശോചനീയാവസ്ഥയിലാണ്.
പഴയ രീതിയിൽ റിങ്ങ് ഇറക്കിയാണ് ശൗചാലയ ടാങ്കുകൾ സ്ഥാപിച്ചിരിക്കുന്നത്.
മഴക്കാലത്ത് ശൗചാലയടാങ്കിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നതും എറെ പ്രശ്നമുണ്ടാക്കുന്നു.
ആശുപത്രിയുടെ പരിതാപകരമായ അവസ്ഥ പരിഹരിച്ച് താലൂക്ക് ആശുപത്രിയാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
താലൂക്ക് ആശുപത്രിയാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും നടപടിയായിട്ടില്ല. വൈക്കത്ത് കിടത്തി ചികിത്സയുള്ള ഏക സർക്കാർ ആയുർവേദ ആശുപത്രിയാണിത്.
പുരുഷന്മാർക്കും സ്ത്രീകൾക്കും 10 വീതം കിടക്കകളാണുള്ളത്. 30 കിടക്കകൾ ഉണ്ടെങ്കിലേ താലൂക്കാശുപത്രിയായി മാറൂ.
ആറ് സ്ഥിരം ഡോക്ടർമാർ ഉൾപ്പെടെ എട്ട് ഡോക്ടർമാരും 18 സ്ഥിരം ജീവനക്കാർ ഉൾപ്പെടെ 23 ജീവനക്കാരുമാണ് ആശുപത്രിയിലുള്ളത്.
ഒ.പി. വിഭാഗത്തിൽ ദിവസവും 100-ൽ അധികംപേർ ചികിത്സ തേടിയെത്തുന്നുണ്ട്.






