ചെന്നൈ : നടി തൃഷയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും ഉദയനിധി സ്റ്റാലിൻ മടങ്ങിയത്. തഞ്ചാവൂര്‍ സെങ്കപ്പട്ടി പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍.
സ്റ്റേഷന് പുറത്ത് നൂറ് കണക്കിന് ഡിഎംകെ പ്രവര്‍ത്തകരാണ് തടിച്ചുകൂടിയിരുന്നത്. പ്രവര്‍ത്തകരെ ഉദയനിധി സ്റ്റാലിന് അഭിവാദ്യം ചെയ്തു. ഇനി വിമാന മാര്‍ഗം ചെന്നൈയിലേക്ക് തിരിക്കും. ഉദയനിധി സ്റ്റാലിനെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തഞ്ചാവൂര്‍ പൊലീസ് ചെന്നൈയിലെ വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ടിവികെ വനിതാ വിഭാഗം ഉദയനിധിയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിലാണ് അറസ്റ്റ് ചെയ്തത്.
ഉദയനിധി സ്റ്റാലിനെതിരെ ഗുരുതര വകുപ്പുകളായിരുന്നു ചുമത്തിയത്. സെക്ഷന്‍ 196 വംശീയാധിക്ഷേപം, സെക്ഷന്‍ 192 കലാപാഹ്വാനം, 352 വ്യക്തി അപമാനം, 79 സ്ത്രീകളുടെ മാന്യതയെ അപമാനിക്കല്‍, 61 ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയത്. അറസ്റ്റിനെ ഒരു തമാശ പോലെയാണ് കാണുന്നതെന്ന് അറസ്റ്റിന് പിന്നാലെ ഉദയനിധി സ്റ്റാലിന് പ്രതികരിച്ചിരുന്നു. കാവേരി നദീജല വിഷയത്തില്‍ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഉദയനിധി സ്റ്റാലിന് തൃഷയെക്കുറിച്ച് ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്.






