കോട്ടയം : മഴക്കെടുതിയിൽ ഏറെ നാശനഷ്ടമുണ്ടായിട്ടും മുഖ്യമന്ത്രി കോട്ടയം ജില്ല സന്ദർശിക്കാത്തതിൽ പ്രതിഷേധം. ആറന്മുളയിൽ ദുരിതബാധ പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി കേരളത്തിൽ ഏറ്റവും കൂടുതൽ പ്രളയം ബാധിച്ച ഈരാറ്റുപേട്ടയും രണ്ട് മരണം സംഭവിച്ച പൂഞ്ഞാറും ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ച മണർകാടും വെള്ളത്തിനടിയിലായ ജില്ലയിലെ മറ്റു പ്രദേശങ്ങളും സന്ദർശിക്കാത്തത് പ്രതിഷേധാർഹമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ് ആരോപിച്ചു.
കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഈരാറ്റുപേട്ട ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായത്. വീടുകളും വീട്ടുപകരണങ്ങളും പൂർണ്ണമായും നശിച്ചവരുണ്ട്. കടകളിൽ ഉൾപ്പെടെ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ ഓണ വിപണി തകർന്നു. പൂഞ്ഞാറിൽ ഉരുൾപൊട്ടലിൽ രണ്ടുപേരാണ് മരണപ്പെട്ടത്. മണർകാട് വാട്ടർ ടാങ്ക് ഒഴുകിപോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവും മരിച്ചു.
മഴക്കെടുതിയിൽ ഇത്രയധികം ദുരിതങ്ങൾ ഉണ്ടായിട്ടും കോട്ടയം ജില്ലയിലേക്ക് വരാൻ പോലും മുഖ്യമന്ത്രി തയ്യാറാവാത്തത് പ്രതിഷേധർഹമാണ്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് സഹായം എത്തിക്കണം. കൂടാതെ നഷ്ടപരിഹാരം വേഗത്തിൽ ആക്കണം. ജില്ലയിൽ ഒരു സ്പീക്കറും മന്ത്രിയും ഉണ്ടായിരിക്കെ മുഖ്യമന്ത്രി കാണിക്കുന്ന അനാസ്ഥ അംഗീകരിക്കാൻ ആവില്ലെന്നും യു നവാസ് പറഞ്ഞു.






