വൈത്തിരി : താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രാഥമിക കാര്യങ്ങള്‍ നിർവഹിക്കാനുള്ള സൗകര്യമില്ലാതെ ലക്കിടിയില്‍ കുടുങ്ങുന്ന ഡ്രൈവർമാർ ദുരിതത്തില്‍. പ്രദേശത്ത് ശൗചാലയമില്ല. ചായ കുടിക്കണമെങ്കില്‍ പോലും കിലോമീറ്ററുകള്‍ നടക്കണം.
താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ലോറികള്‍ മണിക്കൂറുകളോളം പിടിച്ചിടുന്നത്. ലക്കിടി വയനാട് കവാടത്തിന് സമീപമായി നിരവധി ലോറികളാണ് ഇങ്ങനെ മണിക്കൂറുകളോളം നിർത്തിയിടേണ്ടി വരുന്നത്. ശൗചാലയമില്ലാത്തതിനാല്‍ തന്നെ പ്രദേശത്തെ കാടിനെ ആശ്രയിക്കേണ്ടി വരികയാണെന്ന് ഡ്രൈവർമാർ പറയുന്നു. ഈ ഭാഗത്താണെങ്കില്‍ സ്ഥിരമായി കാട്ടാന ഇറങ്ങുന്നുമുണ്ട്.
ഒരു പൊതു ശൗചാലയം നിർമ്മിക്കുകയാണെങ്കില്‍ ഏറെ ആശ്വാസമാകുമെന്നാണ് ഡ്രൈവർമാർ പറയുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ചരക്കുമായി കിലോമീറ്ററുകള്‍ താണ്ടിയാണ് എത്തുന്നത്. പകല്‍ സമയം താമരശ്ശേരി ചുരത്തിലൂടെ ചരക്ക് വാഹനങ്ങള്‍ കടത്തിവിടുന്നില്ല. രാത്രികാലങ്ങളില്‍ നിയന്ത്രണവിധേയമായാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
ലക്കിടി കവാടത്തിനു സമീപം ഏതാണ്ട് 50 ഓളം ലോറികളാണ് ഇപ്പോള്‍ ശരാശരി നിർത്തിയിടുന്നത്. ചിലപ്പോള്‍ 24 മണിക്കൂറില്‍ കൂടുതല്‍ റോഡരികില്‍ നിർത്തിയിടേണ്ടിവരും. അതിനാല്‍ തന്നെ അടിയന്തരമായി പൊതുശൗചാലയം ഒരുക്കി നല്‍കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.






