തലയോലപ്പറമ്പ്: പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന കാര്യം വാട്ടർ അതോറിറ്റിയെ അറിയിച്ച് ജനങ്ങൾ മടുത്തു. വെള്ളം ഒഴുകി അതൊരു കുഴിയായി മാറി. ഇപ്പോൾ അപകടക്കെണി. പാലാംകടവ്-തലയോലപ്പറമ്പ് മാർക്കറ്റ് റോഡില്‍ ആനന്ദ് ബസാറിന് സമീപം പൈപ്പ് പൊട്ടി വെള്ളം വാർന്ന് രൂപപ്പെട്ട വൻകുഴിയില്‍ ഇരുചക്ര വാഹനയാത്രികർ വീണ് പരിക്കേല്‍ക്കുന്നത് നിത്യസംഭവമായി.
പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഇവിടെ കുടിവെള്ളം പാഴായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതർ അറ്റകുറ്റപ്പണി നടത്തിയില്ല. വെള്ളം ചോർന്ന് കുഴി വൻഗർത്തമായി മാറുകയായിരുന്നു.
വീതികുറഞ്ഞ തലയോലപ്പറമ്പ് മാർക്കറ്റ് റോഡില്‍ വാഹനത്തിരക്ക് ഏറിയതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഗതാഗതം വണ്വേയാക്കിയിരുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലെ പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ച് വൻകുഴി മൂടി ഗതാഗതം സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.






