തിരുവനന്തപുരം : ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ സംഘപരിവാര്‍ സഹയാത്രികന് ടിജി മോഹന്‍ദാസ് കുറ്റം സമ്മതിച്ചു. ആദ്യം ഇയാള്‍ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് കൂടാതെ ടിജി മോഹന്‍ദാസിനെതിരെ വേറെയും രണ്ട് കേസുകള്‍ ഉണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, അന്വേഷണത്തിനായി ടിജി മോഹന്‍ദാസിനെ കസ്റ്റഡിയില്‍ വേണമെന്നാണ് പ്രൊസിക്യൂഷന് വാദം. തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍ വെച്ചുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെയാണ് കേസില്‍ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മോഹന്‍ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ ഇയാളെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ടി ജി മോഹന്‍ദാസിന്റെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നു എന്നുമായിരുന്നു ടി ജി മോഹന്‍ദാസ് പറഞ്ഞത്.






