സതാംപ്ടണ്: അവസാന ടി20യിൽ ഇന്ത്യക്ക് തോല്‍വി. സതാംപ്ടണ്, റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ 56 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 258 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനാണ് സാധിച്ചത്.
മൂന്ന് വിറ്റ് വീഴ്ത്തിയ സാം കറന്, രണ്ട് പേരെ പുരത്താക്കിയ ആദില്‍ റഷീദ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ ഇംഗ്ലണ്ട് പരമ്പര 4-0ത്തിന് സ്വന്തമാക്കി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ ജോസ് ബട്ലറുടെ (64 പന്തില്‍ 131) സെഞ്ചുറിയാണ് കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 45 പന്തില്‍ 95 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും മികച്ച പ്രകടനം പുറത്തെടുത്തു.
35 പന്തില്‍ 56 റണ്‍സെടുത്ത ഇഷാന് കിഷന്, 25 പന്തില്‍ 53 റണ്‍സുമെടുത്ത തിലക് വര്‍മ എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചത്.
ശ്രേയസ് അയ്യര്‍ (16 പന്തില്‍ 28), സഞ്ജു സാംസണ് (14 പന്തില്‍ 27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
അഭിഷേക് ശര്‍മ (3), ശിവം ദുബെ (14), സൂര്യന്‍ഷ് ഷെഡ്ഗെ (7), അക്സര്‍ പട്ടേല്‍ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അര്‍ഷ്ദീപ് സിംഗ് (4), പ്രസിദ്ധ് കൃഷ്ണ (1) പുറത്താവാതെ നിന്നു. പരമ്പര ജയത്തോടെ ഇന്ത്യക്ക് ഐസിസി ടി20 ഒന്നാം റാങ്ക് നഷ്ടമായി. ഇംഗ്ലണ്ടാണ് പുതിയ അവകാശികള്‍.
നേരത്തെ, മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ശിവം ദുബെ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റെടുത്തു. രണ്ടാം ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ (6) പറഞ്ഞയക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. പ്രസിദ്ധ് കൃഷ്്ണുടെ പന്തില്‍ സൂര്യന്‍ഷ് ഷെഡ്ഗെയ്ക്ക് ക്യാച്ച്.
എന്നാല്‍ ആ തുടക്കം മുതലക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ബട്ലര് - ബ്രൂക്ക് സഖ്യം 233 റണ്‍സാണ് അടിച്ചെടുത്തത്.
അതും 102 പന്തില്‍ നിന്നു. ലോക ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്. 19-ാം ഓവറില്‍ മാത്രമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്.
ദുബെയുടെ പന്തില്‍ ബട്ലര് മടങ്ങുകയായിരുന്നു. വെറും 64 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്സും 12 ഫോറും നേടി. അതേ ഓവറില്‍ ജേക്കബ് ബേതലും (0) പുറത്തായി. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഒരോവറില്‍ 22 റണ്‍സാണ് ദുബെ വിട്ടുകൊടുത്തത്.






