ആലപ്പുഴ : ശക്തമായ മഴയിൽ മടവീഴ്ച്ചയുണ്ടായതിനെ തുടർന്ന് കൃഷിനാശം സംഭവിച്ച കുട്ടനാട് ഉൾപ്പെടെയുള്ള ആലപ്പുഴയുടെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കൃഷിമന്ത്രി ടി സിദ്ദിഖ് . സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം പോരൂക്കര സ്കൂൾ, സെന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളും മടവീഴ്ചയുണ്ടായ പൊങ്ങമ്പ്ര പാടശേഖരവും കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദർശിച്ചു.
ജില്ലയുടെ ചുമതലയുള്ള എക്സൈസ് സഹകരണ മന്ത്രി എം ലിജു, കെസി വേണുഗോപാൽ എംപി , റെജി ചെറിയാൻ എംഎൽഎ , ജില്ലാ കളക്ടർ ഷാജി വി നായരും വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘവും മന്ത്രിക്കൊപ്പം സന്ദർശനം നടത്തി. ശേഷം കർഷകരുമായി സംഘം കൂടിക്കാഴ്ച നടത്തി.
കർഷകരുടെ പ്രശ്നങ്ങൾ കൃഷിമന്ത്രി ടി.സിദ്ദിഖ് ചോദിച്ചറിഞ്ഞു. കർഷകർ അവരുടെ പ്രയാസവും ദുരിതവും മന്ത്രിമാരോടും എംപിയോടും എംഎൽഎയോടും മുന്നിൽ അവതരിപ്പിച്ചു. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിൻറെ ഫലമായ മഴക്കെടുതിയിൽ വലിയ തോതിൽ കൃഷിനാശം സംഭവിക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടായതായും കർഷകർ പരാതിപ്പെട്ടു.
ഓരോ മഴക്കെടുതിയിലും അടിക്കടി മടവീഴ്ച സംഭവിക്കുന്നത് പതിവാണെന്നും അത് തടയാൻ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും കർഷകർ മന്ത്രിമാരോട് ആവശ്യപ്പെട്ടു. ക്യാമ്പിലെ കർഷകരുമായി സംസാരിക്കുകയും അവരുടെ പരാതികൾ കേൾക്കുകയും സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ കർഷകർക്ക് ആശ്വാസകരമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അറിയിച്ച ശേഷമാണ് മന്ത്രിമാർ അവിടെ നിന്ന് മടങ്ങിയത്.






