കോട്ടയം: കെ ബി ഗണേഷ് കുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവർക്ക് തുറന്നുനൽകാറുണ്ടെന്നും ആവശ്യപ്പെടാത്ത സമയത്ത് തുറന്നുവെക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധി തുറന്നിട്ട് വീട്ടിലേക്ക് പോകാൻ കഴിയില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
വി.ഡി. സതീശനെ പിന്തുണച്ച് ഗണേഷ് കുമാർ നടത്തിയ പ്രസ്താവനയെയും സുകുമാരൻ നായർ വിമർശിച്ചു. വി.ഡി. സതീശനെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണെന്ന് ചോദിച്ച അദ്ദേഹം, ഗണേഷ് കുമാർ സർക്കാരിന്റെയോ എൻഎസ്എസിന്റെയോ ഭാഗമല്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും പറഞ്ഞു. വി.ഡി. സതീശൻ എൻഎസ്എസിനെയോ മറ്റേതെങ്കിലും സമുദായത്തെയോ ആക്ഷേപിച്ചതായി അറിയില്ലെന്നും ഒരു സമുദായത്തെയും അധിക്ഷേപിക്കുന്നത് താൻ കേട്ടിട്ടില്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ നേരത്തെയുള്ള പ്രതികരണം.
എൻഎസ്എസിൽ ഏകാധിപത്യ പ്രവണത പാടില്ലെന്നും എവിടെയായാലും ഏകാധിപതികൾ തകരുമെന്നും ഗണേഷ് കുമാർ വിമർശിച്ചിരുന്നു. വിരട്ടലിന്റെ ആവശ്യമില്ലെന്നും കുറച്ചുകൂടി സ്നേഹവും ബഹുമാനവും വേണമെന്നും അദ്ദേഹം പറഞ്ഞു. ബാലകൃഷ്ണപിള്ളയുടെയും തന്റെയും തണൽപറ്റിയവരാണ് ഇപ്പോൾ തനിക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നതെന്നും എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയിൽ നീതിയുണ്ടോയെന്ന് സമൂഹം പരിശോധിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.






