തൊടുപുഴ: പഞ്ചസാരയുടെ മൊത്തവില കിലോക്ക് 50 കടന്നു.പാചക വാതക വില വർധന മൂലം നട്ടം തിരിയുന്ന ബേക്കറി വ്യവസായത്തിന് പഞ്ചസാര, മുട്ട വിലവർധന ഇരട്ടിപ്രഹരമായി. കേക്ക്, ബിസ്കറ്റ്, ലഡു, ജിലേബി പോലെയുള്ള പലഹാരങ്ങളുടെ ഉൽപാദനത്തിന് ആവശ്യമായ സാധനങ്ങളാണ് മുട്ടയും പഞ്ചസാരയും.
പലഹാരങ്ങൾക്ക് വില വർധിപ്പിക്കാതെ നിവർത്തിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പാചകവാതക വിലവർധന ഏൽപിച്ച ആഘാതത്തിനു പുറമേ പഞ്ചസാര വില വർധനയും ബേക്കറി വ്യവസായത്തിനു കനത്ത പ്രഹരമായി. ബേക്കറി പലഹാരങ്ങളിൽ പ്രധാനഘടകമായ മുട്ടയ്ക്ക് വില 8 രൂപ കടന്നതും പ്രതിസന്ധിയായി.
പഞ്ചസാരയും മുട്ടയും ധാരാളം ആവശ്യമുള്ള കേക്കുകൾക്ക് വില ഉയർത്താതെ പിടിച്ചു നിൽക്കാനാകില്ലെന്നു വ്യാപാരികൾ. ജന്മദിനങ്ങൾ ഉൾപ്പെടെ ഏത് ആഘോഷങ്ങൾക്കും കേക്കുകൾ ഒഴിവാക്കാനാകില്ല. ചെറിയ ആഘോഷങ്ങൾക്കു പോലും ചെലവേറുന്നത് സാധാരണക്കാരെ ബാധിക്കും.
കേക്കിനു പുറമേ ആഘോഷാവസരങ്ങളിൽ ഉപയോഗിക്കുന്ന ബിസ്കറ്റ്, ലഡു, ജിലേബി തുടങ്ങി മിക്ക ബേക്കറി ഉൽപന്നങ്ങൾക്കും പഞ്ചസാരയും മുട്ടയും അവശ്യ ഘടകങ്ങളായതിനാൽ നിർമാണ ചെലവും അതിന് ആനുപാതികമായി വിലയും ഉയരും.






