കോട്ടയം: ജില്ലയിലെ പ്രധാന മലയോര വാണിജ്യ കേന്ദ്രങ്ങളായ മുക്കൂട്ടുതറ, കണമല പ്രദേശങ്ങൾ ദിവസങ്ങളായി വഴിവിളക്കുകൾ തെളിയാത്തതിനാൽ ഇരുട്ടിലായി.
കണമലയിലെ ഹൈമാസ്റ്റ് ലൈറ്റും നാളുകളായി പ്രവർത്തനരഹിതമായതോടെ സന്ധ്യയ്ക്ക് ശേഷം പ്രദേശത്ത് കാൽനടയാത്രക്കാരും വാഹനയാത്രികരും വ്യാപാരികളും ഒരുപോലെ ദുരിതം അനുഭവിക്കുകയാണ്.
ശബരിമലയിലേക്കുള്ള പ്രധാന പാതകളിലൊന്നായതിനാൽ തീർഥാടനകാലത്തും മാസപൂജാ ദിവസങ്ങളിലും ഈ മേഖലയിൽ വലിയ തോതിൽ വാഹനഗതാഗതമാണ് അനുഭവപ്പെടുന്നത്. എന്നാൽ വഴിവിളക്കുകൾ പ്രവർത്തിക്കാത്തത് രാത്രിയാത്ര കൂടുതൽ അപകടകരമാക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
വഴിവിളക്കുകൾ തകരാറിലായതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കൂട്ടുതറ യൂണിറ്റ് പ്രസിഡന്റ് സി.ജെ. അജിമോൻ വൈദ്യുതി വകുപ്പിൽ പരാതി നൽകിയിരുന്നു. എന്നാൽ വഴിവിളക്കുകളുടെ പരിപാലനം പഞ്ചായത്തിന്റെ ചുമതലയാണെന്നായിരുന്നു വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടിയെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോൾ, വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി നിയോഗിച്ചിരുന്ന കരാറുകാരന്റെ ഭാഗത്തുനിന്ന് ആവർത്തിച്ച വീഴ്ചകളുണ്ടായതിനാൽ കരാർ മറ്റൊരാൾക്ക് നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നിലവാരം കുറഞ്ഞ ബൾബുകളാണ് പല സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്നതെന്നും, മുക്കൂട്ടുതറയും കണമലയും ഉൾപ്പെടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി വഴിവിളക്കുകൾ മാസങ്ങളായി തകരാറിലാണെന്നും നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി തകരാറുകൾ പരിഹരിച്ച് പ്രദേശത്തെ ഇരുട്ടിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.






