കോട്ടയം: കോട്ടയം നഗരത്തിൽ തട്ടുകള്‍ക്കും ബജിക്കടകള്ക്കും ഏർപ്പെടുത്തിയ പ്രവർത്തന സമയം അട്ടിമറിച്ചു. സമയക്രമം നടപ്പാക്കുമെന്ന് നഗരസഭ പറഞ്ഞിട്ട് ഒരു നടപടിയും ഇല്ല.
നടപ്പാത കൈയേറിയും വഴിയിലേക്കിറക്കിയുമുള്ള വ്യാപാരമാണ് നഗരത്തിൽ അനുസ്യൂതം തുടരുന്നത്. കഴിഞ്ഞ ഒന്നു മുതല്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ വൈകുകയാണെന്നാണ് ആക്ഷേപം.
നഗരത്തിലെ ബജിക്കടകളുടെ സമയം വൈകിട്ട് നാലു മുതല്‍ എട്ടു വരെയും രാത്രി തട്ടുകടകളുടെ പ്രവര്‍ത്തനം വൈകിട്ട് എട്ടു മുതല്‍ 12 വരെയുമായി നിജപ്പെടുത്തുകയായിരുന്നു.
ഭൂരിഭാഗം ബജിക്കടകളും ഉച്ചയോടെ പ്രവര്‍ത്തനം ആരംഭിക്കുന്നവയാണ്. രാത്രി എത്ര വൈകിയാലും പലഹാരം തീരുന്നവരെയാണ് ഇത്തരം കടകളുടെ പ്രവര്‍ത്തനം.
തട്ടുകടകളില്‍ പലതും അഞ്ച് മണിയോടെ ഒരുക്കങ്ങള്‍ ആരംഭിക്കും. നടപ്പാതകളില്‍ കസേര നിരത്തിയും പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയുമൊക്കെ സ്ഥലം ഒരുക്കി ആറ് മണിയോടെ ഭക്ഷണം വിളമ്പി തുടങ്ങും.
നാഗമ്പടം, സെന്‍ട്രല്‍ ജങ്ഷന്, കെ.എസ്.ആര്.ടി.സി, ടി.ബി. റോഡ് , കൃര്യൻ ഉതുപ്പ് റോഡ്, ശാസ്ത്രീ റോഡ്, പോസ്റ്റ് ഓഫീസിന് മുൻവശം, തിരുനക്കര ക്ഷേത്രത്തിന് സമീപം, കളക്ട്രേറ്റിന് മുൻപിൽ , കഞ്ഞിക്കുഴി, പ്ലാൻ്റേഷൻ കോർപ്പറേഷന് സമീപം എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ നടപ്പാത കൈയടക്കിയുള്ള വ്യാപാരം സജീവമാണ്. തട്ടുകള്‍ പലതും പുലര്‍ച്ചെ രണ്ടും മൂന്നും വരെ പ്രവര്‍ത്തിക്കാറുണ്ട്. രാത്രി പല തട്ടുകടകളിലും സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.
ഇവരുടെ നേതൃത്വത്തില്‍ അക്രമ സംഭവങ്ങളും പതിവാണ്.
തട്ടുകളുടെ അനിയന്ത്രിതമായ പ്രവര്‍ത്തനം നഗരത്തിൽ നിയമപരമായി പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. വന്‍ തുക വാടക നല്കി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ യാതൊരു വാടകയും നല്‍കാതെയാണു തട്ടുകടകളുടെ പ്രവര്‍ത്തനം.
നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ പിന്തുണ ഇത്തരം തട്ടുകടകള്‍ക്കു പലതിനുമുണ്ട്. ഇതാണ് സമയ ക്രമം തീരുമാനിച്ച നഗരസഭാ തീരുമാനം അട്ടിമറിക്കപ്പെടാന്‍ കാരണമെന്ന് ആരോപണമുണ്ട്.






