വയനാട് : റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്നും മദ്യശേഖരം കണ്ടെത്തിയത് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എക്സൈസ് ജോയിൻറ് കമ്മീഷണർ വൈ ഷിബു. കേസ് ഗൗരവമുള്ളതെന്നും ജോയിന്റ് എക്സൈസ് കമ്മീഷണർ പറഞ്ഞു. പിടിച്ചെടുത്ത മദ്യശേഖരത്തിൽ വ്യാജമദ്യവും. 12.75 ലിറ്റർ ആൽക്കഹോൾ അടങ്ങിയ പാനീയമാണ് കണ്ടെത്തിയത്. വ്യാജമദ്യം തന്നെയെന്നാണ് പ്രാഥമികനിഗമനം. പിടിച്ചെടുത്തതിൽ കൂടുതലും വിദേശമദ്യമാണെന്നും ജോയിന്റ് എക്സൈസ് കമ്മീഷണർ പറഞ്ഞു.
മദ്യ ശേഖരം കണ്ടെത്തിയതിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സതീഷ് കുമാർ അറിയിച്ചു. മെസിയെ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലെ പ്രത്യേക അന്വേഷണ സംഘം, ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ പരിശോധന നടത്തിയത്. റെയ്ഡിൽ വൻ മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി ഇത് പിടിച്ചെടുക്കുകയായിരുന്നു.
അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു. ഇതിന് പിന്നാലെയാണ് എറണാകുളം കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ നിന്ന് പുലർച്ചെ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്.






