കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തില്‍ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല. പ്രത്യേക അന്വേഷണ സംഘം വാരാണസിയില്‍ എത്തി തെരച്ചില്‍ നടത്തിയെങ്കിലും 17 വയസ്സുകാരനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.
പൊലീസ് സംഘം വാരാണസിയില്‍ അൻപതിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ശിവസൂര്യ വാരാണസിയിലേക്ക് എത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കുട്ടി കേരളത്തില്‍ എവിടെയെങ്കിലും ജോലി ചെയ്ത് ജീവിക്കുന്നുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.
കാശിക്ക് പോകുന്നുവെന്ന ശിവസൂര്യയുടെ കുറിപ്പ് ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം വാരാണസിയിലേക്ക് പരിശോധന വ്യാപിപ്പിച്ചത്. രണ്ട് ദിവസം മുമ്പാണ് പൊലീസ് സംഘം വാരാണസിയിലേക്ക് തിരിച്ചത്. ഉത്തർ പ്രദേശ് പൊലീസിൻ്റെ സഹായത്തോടെ വാരാണസിയില്‍ അൻപതിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച സംഘം, ശിവസൂര്യയുടെ ചിത്രവുമായി മേഖലയിലെ കടകള്‍, ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. വാരാണസിയിലെ മലയാളി സംഘടനകളുടെ സഹായവും പൊലീസ് തേടി. എന്നാല്‍ ഇതുവരെ ശിവസൂര്യയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. രണ്ടു ദിവസം കൂടി വാരാണസിയില്‍ തുടർന്ന് പരിശോധന നടത്താനാണ് പൊലീസിൻ്റെ തീരുമാനം.
മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതിൻ്റെ പേരിലാണ് കാശിക്ക് പോകുന്നുവെന്ന കുറിപ്പെഴുതി വെച്ച ശേഷം 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമായി ശിവസൂര്യ ചൊക്ലിയിലെ വീട് വീട്ടിറങ്ങിയത്. ഓഗസ്റ്റ് എട്ടാം തീയതിയായിരുന്നു സംഭവം. 'താൻ കാശിയിലേക്ക് പോവുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തില്‍ അലിയും' എന്നിങ്ങനെയായിരുന്നു കുറിപ്പ്. കൈയിലെ കാശ് തീരുമ്പോള്‍ മകൻ തിരിച്ചുവരുമെന്ന് മാതാപിതാക്കള്‍ കരുതിയിരുന്നു. എന്നാല്‍ മൂന്നാഴ്ചയായിട്ടും ശിവസൂര്യയെക്കുറിച്ച് ഒരു സൂചനയുമില്ലാത്തത് അന്വേഷണ സംഘത്തെ വലയ്ക്കുകയാണ്. ശിവസൂര്യയ്ക്കായി പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കർണാടകത്തിലെ മംഗളൂരുവിലും മൈസുരുവിലും പൊലീസ് സംഘം പരിശോധന നടത്തിയിരുന്നെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ചൊക്ലി രാമവിലാസം സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ശിവസൂര്യ.






