കോട്ടയം: റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിച്ച രാഷ്ട്രീയ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കിയതായി ആരോപണം, സജി മഞ്ഞക്കടമ്പിലാണ് പരാതിയുമായി രംഗത്തെത്തിയത്
കരൂർ പഞ്ചായത്ത് പ്രസിഡന്റ്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സജി മഞ്ഞക്കടമ്പിലാണ് പരാതിയുമായി രംഗത്തെത്തിയത്.
കരൂർ പഞ്ചായത്ത് പോണാട് ഈസ്റ്റ് കരയോഗത്തിനു സമീപം സ്വകാര്യ വ്യക്തി വെള്ളം ഒഴുകുന്ന ചാൽ കെട്ടിയടച്ചതിനെ തുടർന്ന് റോഡിലൂടെ യാത്ര ചെയ്യാൻ സാധിക്കാത്തവിധം വെള്ളക്കെട്ട് ഉണ്ടായപ്പോൾ സമീപത്തെ മതിലിനടുത്തുകൂടി വെള്ളം ഒഴുക്കിവിട്ടു. ഇതോടെ റോഡിലെ വെള്ളക്കെട്ട് മാറി യാത്ര സുഗമമായി. ഇതിൽ പ്രകോപിതനായ സമീപവാസി തന്നെ കള്ളക്കേസിൽ കുടുക്കുകയുണ്ടായതെന്ന് സജി മഞ്ഞക്കടമ്പിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
പോലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കേസെടുത്തെങ്കിലും താൻ തെറ്റ് ചെയ്യാത്തതിനാൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നില്ലെന്നും സജി പറഞ്ഞു. തനിക്കെതിരെ പാലാ പോലീസ് രജിസ്റ്റർ ചെയ്തത് വ്യാജകേസാണെന്നും സത്യാവസ്ഥ മനസിലാക്കണമെന്നും സജി ആവശ്യപ്പെട്ടു.
വെള്ളം ഒഴുക്കിവിടാൻ മതിലിന്റെ ഒരു ഭാഗം പൊളിച്ചതിലുള്ള വൈരാഗ്യമാണ് കേസ് നൽകാനിടയാക്കിയതെന്ന് സജി പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും താൻ ആരെയും അസഭ്യം പറയുകയോ വസ്ത്രം മാറ്റി കാണിക്കുകയോ ചെയ്തിട്ടില്ലെന്നും സജി പറഞ്ഞു.
പോലീസ് സത്യസന്ധമായ അന്വേഷണം നടത്തി തനിക്കെതിരെയുള്ള പോക്സോ കേസ് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകിയതായും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.






