തിരുവനന്തപുരം: വാഴോട്ടുകോണം കൗണ്‍സിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ ചടങ്ങ് വിയ്യൂർ ജയിലില്‍ നടത്തണം എന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് കൗണ്‍സിലർ കെ എസ് ശബരീനാഥൻ.
സുഗതനെതിരെയുള്ള കാപ്പാ കേസ് കോടതി വളരെ പ്രാധാന്യത്തോടെ കാണുന്നു എന്നതാണ് ഈ ഉത്തരവിന്റെ പൊരുള്‍. പക്ഷേ ഒരു ജനപ്രതിനിധി, അതാരായാലും ഏത് സാഹചര്യമായാലും സത്യപ്രതിജ്ഞ ചെയ്യണം എന്നുള്ളത് ജനങ്ങളുടെ അവകാശമായത് കൊണ്ട് മാത്രമാണ് കോടതി സുഗതന് ഇന്ന് അനുമതി നല്‍കിയത്.
ഇല്ലെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു എന്നാണ് തന്റെ വിശ്വാസം. സുഗതന്റെ അയോഗ്യതയുമായി ഈ കേസിന് ബന്ധമില്ല, അത് വരും ദിവസങ്ങളില്‍ കൗണ്‍സില്‍ കൂടുമ്പോള്‍ നിയമപരമായി തന്നെ ചർച്ച ചെയ്യും. എന്തായാലും ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഒരു അംഗത്തിന് സ്വന്തം നഗരസഭയിലോ സ്വന്തം നാട്ടിലോ കാലുകുത്താൻ കഴിയാതെ 288 കിലോമീറ്റർ ദൂരെ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത് തിരുവനന്തപുരത്തിന് നാണക്കേടാണ്, ഭരണസമതിക്ക് അപമാനമാണെന്നും ശബരീനാഥൻ പറഞ്ഞു.
ആർ സുഗതന് നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലില്‍ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കാനാണ് കോടതി നിർദേശം നല്‍കിയത്. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് ഉത്തരവില്‍ പറയുന്നു. ജനാധിപത്യത്തില്‍ ജനകീയ കല്‍പ്പന മാനിക്കപ്പെടണമെന്ന് ഹൈക്കോടതി പറഞ്ഞു. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാം.
ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു. കേരളത്തില്‍ അപൂർവ സംഭവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. പരിമിതമായി അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെയും കയറ്റും. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാർഡ് 20 ലെ കൗണ്‍സിലറായ സുഗതൻ






