കാഞ്ഞിരപ്പള്ളി : ആയിരക്കണക്കിന് അയ്യപ്പ ഭക്തർ സഞ്ചരിക്കുന്ന ശബരിമല തീർഥാടനപാതയായ കാഞ്ഞിരപ്പള്ളി-എരുമേലി
റോഡിൽ 26-ാം മൈൽ പാലം മുതൽ പട്ടിമറ്റം വരെയുള്ള ഭാഗത്ത് അപകടരമായി വലിയ കുഴികൾ രൂപപ്പെട്ടു. ചെറുതും വലുതുമായ പത്തിലധികം കുഴികളാണ് ഒരുകിലോമീറ്ററോളം ദൂരത്തിലുള്ളത്.
റോഡിന്റെ നടുഭാഗത്തുള്ള വലിയകുഴികളിൽ എല്ലാ വാഹനങ്ങളും ചെന്ന് ചാടും. വളവുകളില്ലാതെ നേരെ കിടക്കുന്ന ഈ ഭാഗത്ത് വാഹനങ്ങൾ അമിത വേഗത്തിലാണ് പോകുന്നത്.
മുൻപ് പല അപകടങ്ങളിലായി മൂന്ന് മരണങ്ങൾ ഈ ഭാഗത്തുണ്ടായിട്ടുണ്ട്. വാഹനങ്ങൾ കുഴിയിൽച്ചാടാതെ വെട്ടിക്കുന്നത് അപകടങ്ങൾക്കും കാരണമാകും. അപകടമരണങ്ങൾ കൂടിയപ്പോൾ സുരക്ഷാസംവിധാനങ്ങൾ റോഡിൽ ഒരുക്കിയിരുന്നു. എന്നാൽ, റോഡിലെ കുഴി വീണ്ടും അപകടങ്ങൾക്ക് കാരണമാകുന്നു.
ദേശീയപാത 183-ൽ 26-ാം മൈലിൽനിന്ന് ശബരിമല തീർഥാടകർക്കുള്ള പ്രധാന പാതയാണിത്. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം വാഹനയാത്രക്കാർ ഈ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.
നിലവിൽ എരുമേലി 26-ാം മൈൽ വരെയുള്ള റോഡിനായി പുതിയ നവീകരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 12 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചിരിക്കുന്നത്. റോഡിലെ കുഴികൾ എത്രയുംവേഗം അടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വിഭാഗം അധികൃതർ അറിയിച്ചു.






