കൊച്ചി: വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടില്‍ നിന്ന് മദ്യം പിടിച്ചെന്ന ആരോപണത്തില്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്. തന്നെ കുടുക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞാന്‍ മദ്യപിക്കാറില്ല. അതുമായി ബന്ധപ്പെട്ട ഒരു കാര്യവും എനിക്കറിയില്ല. എക്സൈസുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചുമറിയില്ല. പോയി നോക്കട്ടെ', ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ഓഫീസിലെ എക്സൈസിന്റെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്. എഫ്ഐആര്‍ പോലും ഇല്ലാതെ അറസ്റ്റിനെത്തിയ സംഘം മണിക്കൂറുകളോളം റിപ്പോര്‍ട്ടര്‍ എംഡി ആന്റോ അഗസ്റ്റിനെ തടഞ്ഞുവെച്ചു. പരിശോധന പൂര്‍ത്തിയാക്കി പൊലീസ് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് എക്സൈസ് റിപ്പോര്‍ട്ടര്‍ ഓഫീസിലെത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഓഫീസിലെത്തിയ സംഘം, രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും എഫ്ഐആര്‍ കൈമാറിയില്ല. തുടർന്ന് ഇത് ചോദ്യം ചെയ്തതോടെയാണ് സംഘം എഫ്ഐആർ കൈമാറിയത്.
അതേസമയം, അര്‍ജന്റീനയുടെ വരവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ഹെഡ് ഓഫീസിലെത്തിയ പൊലീസ് സംഘത്തിന്റെ പരിശോധന 21 മണിക്കൂറോളം നീണ്ടു. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ് നടന്നത്. മാധ്യമപ്രവർത്തകരുടെ പല ചോദ്യങ്ങള്‍ക്കും എസിപി കൃത്യമായ ഉത്തരം നല്‍കിയില്ല. റെയ്ഡ് വിശദാംശങ്ങള്‍ എസ്ഐടി തലവന്‍ വിശദീകരിക്കുമെന്നായിരുന്നു മറുപടി.






