തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോഡ് നേട്ടവുമായി ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ്.
അരലക്ഷം മുൻഗണന റേഷൻകാർഡുകള്‍ നല്കുന്ന പദ്ധതിയാണു റെക്കോഡ് ലക്ഷ്യം നേടിയത്. അരലക്ഷം കാർഡുകള്‍ നല്‍കാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകള്‍ അംഗീകരിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 76,338 അപേക്ഷകളാണു ലഭിച്ചത്. അതില്‍ 1353 അപേക്ഷകള്‍ മതിയായ രേഖകള്‍ ഹാജരാക്കാൻ തിരിച്ചുനല്‍കി. 2011 എണ്ണം നിരസിച്ചു. പുതിയ 73,024 മുൻഗണനാ കാർഡുകാർക്കും അടുത്തമാസം മൂന്ന് മുതല്‍ സൗജന്യ റേഷൻ നല്കിത്തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.
4068 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. അടുത്തമാസം ഒന്നാം തിയതിമുതല്‍ എല്ലാ റേഷൻ കടകളിലും മണ്ണെണ്ണ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശം നല്കി. റേഷൻ വാതില്‍പ്പടി ലോറിക്കാരുമായി കരാർ പുതുക്കല്‍ പരിഗണനയിലുണ്ട്. അവർക്കു നല്‍കാനുള്ള കുടിശിക വൈകാതെ തീർക്കും. സെപ്തംബറില്‍ പുതിയ ടെണ്ടർ ആലോചിക്കും.
വിതരണത്തിനായി സ്പെഷ്യല്‍ അരി അടുത്തമാസം പത്തിനകം റേഷൻ കടകളിലേയ്ക്ക് നല്‍കും. ഓണക്കാലത്ത് സുഗമമായി പൊതുവിതരണം ഉറപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്കു നിർദ്ദേശം നല്കി. ഉദ്യോഗസ്ഥർ ഇക്കാലത്ത് അവധിയെടുക്കാതെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.






