തിരുവനന്തപുരം: കെഎസ്.ആർ.ടി.സി ജീവനക്കാരെ വിമർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ ബസ് ജീവനക്കാരെ മാതൃകയാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർമാരും കണ്ടക്ടർമാരും സ്വന്തം വാഹനത്തോട് കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മയെ അദ്ദേഹം പരസ്യമായി ചോദ്യം ചെയ്തത്.
തമിഴ്നാട്ടിലെ ബസ് സർവീസുകളുടെ രീതി എടുത്തുപറഞ്ഞായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 'തമിഴ്നാട്ടുകാരുടെ ബസ് കണ്ടിട്ടുണ്ടോ? കണ്ടക്ടറും ഡ്രൈവറും ചേർന്ന് കഴുകി വൃത്തിയാക്കിയ ശേഷം മാലയിട്ട് ചന്ദനത്തിരി കത്തിച്ചാണ് സർവീസ് തുടങ്ങുന്നത്.
എന്നാല്‍ നമ്മുടെ കെ.എസ്.ആർ.ടി.സി ബസില്‍ ഏതെങ്കിലും ഒരു കണ്ടക്ടറോ ഡ്രൈവറോ ഒരു തുള്ളി വെള്ളമൊഴിച്ച് കഴുകുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?' എന്ന് അദ്ദേഹം ചോദിച്ചു. സ്ഥാപനവും വാഹനവും തങ്ങളുടേതാണെന്ന ആത്മബന്ധവും ഉടമസ്ഥതാബോധവും (Sense of Belonging) ഓരോ ജീവനക്കാരനും ഉണ്ടാകണമെന്നും എങ്കില്‍ മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് രക്ഷയുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എസ്.ആർ.ടി.സി നിരന്തരം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കും സർവീസുകളുടെ കാര്യക്ഷമതയില്ലായ്മയ്ക്കും കാരണം ജീവനക്കാരുടെ മനോഭാവം കൂടിയാണെന്ന ചർച്ചകള്‍ക്കിടെയാണ് ആഭ്യന്തരമന്ത്രിയുടെ ഈ പ്രസ്താവന.
കെ.എസ്.ആർ.ടി.സിയെ നവീകരിക്കാൻ കോടികളുടെ പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും വാഹനങ്ങളുടെ ശുചിത്വവും പരിപാലനവും ഉറപ്പാക്കാൻ ജീവനക്കാർ കൂടുതല്‍ ശ്രദ്ധ പുലർത്തണമെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്.






