തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതന്റെ അവധിക്ക് വഴി വെച്ച സർക്കുലറിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തര വകുപ്പ്. ആഭ്യന്തര മന്ത്രി അറിയാതെയാണ് സർക്കുലർ ഇറക്കിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. കടുത്ത അതൃപ്തിയിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
രാഷ്ട്രീയ പ്രത്യാഘാതമുള്ള വിഷയത്തില്‍ മന്ത്രി അറിയാതെ സർക്കുലർ നല്‍കിയത് തെറ്റാണെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥയാണ് മന്ത്രി അറിയാതെ സർക്കുലർ നല്‍കിയത്. സംഭവത്തില്‍ അന്വേഷണത്തിന് മന്ത്രി നിര്‍ദ്ദേശം നല്കി. ആഭ്യന്തര വകുപ്പ് നല്കിയ സല്‍ക്കുറലായിരുന്നു സുഗതന് അനുകൂലമായി വന്നത്.
സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ വോട്ടിനിട്ട് അംഗീകരിച്ചാല്‍ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമാക്കാമെന്ന് സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ളതായി മേയര്‍ വിവി രാജേഷ് പറഞ്ഞിരുന്നു. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന സുഗതന് ആറ് മാസത്തെ അവധിയായിരുന്നു അനുവദിച്ചത്. രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അവധി പാസാക്കിയത്. കോണ്‍ഗ്രസ് വിമതനായ സുധീഷിന്റെ വോട്ടും സുഗതനായിരുന്നു.
അതേസമയം ഇങ്ങനൊരു സർക്കുലറിനെ കുറിച്ച് ഒരു അറിവും പ്രതിപക്ഷത്തിന് ഇല്ലായിരുന്നു. പ്രതിപക്ഷം ഒരിക്കലും പ്രതീക്ഷിക്കാത്ത നാടകീയ സംഭവങ്ങളാണ് നഗരസഭ യോഗത്തിൽ ഇന്ന് ഉണ്ടായത്. വാഴോട്ടുകോണം കൗൺസിലർ സുഗതന്റെ അവധി അപേക്ഷയിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. അവധി അപേക്ഷ ആദ്യം മേയർ അവതരിപ്പിക്കും എന്ന് എല്ലാവരും കരുതിയെങ്കിലും വിഷയം അവതരിപ്പിച്ചത് മൂന്നാമതായി.അവധി അപേക്ഷ വോട്ടിനിട്ട് പാസാക്കിയാൽ അവധിയിൽ തുടരാമെന്ന് ആഭ്യന്തര വകുപ്പ് സുഗതന് നൽകിയ മറുപടി മേയർ കൗൺസിലിൽ വായിച്ചു.
സുഗതന് അവധി നല്‍കിയതില്‍ പതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സുഗതന് അവധി നല്‍കിയത് ഏത് നിയമപ്രകാരമാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ എസ് ശബരീനാഥന് ചോദിച്ചു. അവധിയെ നിയമപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.






