കോട്ടയം: പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവൻ നഷ്ടമായ റെജീന ജോണിക്കും മകൻ ജോസഫൈൻ ജോണി (27) ക്കും വിട നല്കി നാട്.

കുടുംബത്തിൻ്റെ വീടടക്കം സർവവും ഉരുളെടുത്തതോടെ മൃതദേഹങ്ങള്‍ പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് പബ്ലിക്ക് സ്കൂളിലാണ് പൊതുദർശത്തിന് വെച്ചത്. അകാലത്തില്‍ പൊലിഞ്ഞ ഇരുവരെയും ഒരുനോക്ക് കാണാനായി ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമടക്കം നൂറുകണക്കിനാളുകള്‍ എത്തി. ജനപ്രതിനിധികളടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു.
പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളില്‍ പൊതുദർശനത്തിനു വച്ചപ്പോള്‍ ജില്ലയുടെ ചുമതലയുള്ള ജലവിഭവ-ഭവന നിർമാണ വകുപ്പുമന്ത്രി മോൻസ് ജോസഫ് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് പുഷ്പചക്രമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിനു വേണ്ടി പാലാ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണനും മീനച്ചില്‍ തഹസീല്‍ദാർ സജിമോൻ മാത്യുവും അന്തിമോപചാരമർപ്പിച്ചു.
വൈകുന്നേരം പയ്യാനിത്തോട്ടം സെൻ്റ്. അല്‍ഫോൻസ പള്ളിയില്‍ സംസ്കാരം നടന്നു.
കനത്ത മഴയെ തുടർന്ന് ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ആണ് പയ്യാനിത്തോട്ടത്തെ മണപ്പാട്ട് വീട്ടില്‍ എം ജെ ജോണിയുടെ വീടിന് മുകളിലേക്ക് ഉരുള്‍പൊട്ടി ഇരച്ചെത്തിയതും സംഭവസമയം വീട്ടില്‍ ഉറങ്ങുകയായിരുന്ന ജോണിയുടെ ഭാര്യ റെജീനയും മകൻ ജോസഫൈനും മണ്ണിനടിയിലായതും. ചികിത്സയില്‍ കഴിയുന്ന പിതാവിന് കൂട്ടുകിടക്കാൻ പോയതായിരുന്നു ജോണി. മക്കളായ ജോമിറ്റും സോമിറ്റും ജോമിറ്റിൻ്റെ ഭർത്താവിൻ്റെ വീട്ടിലായിരുന്നു. ശബ്ദം കേട്ട് അയല്‍വാസി വിളിച്ചറിയിച്ചതിനെ തുടർന്നാണ് ജോണി അപകട വിവരം അറിഞ്ഞത്.
വീട് ഒന്നാകെ മണ്ണിനടിയില്‍ മൂടിപ്പോയതോടെ നാട്ടുകാർ രക്ഷാപ്രവർത്തനം ദുഷ്കരമായി. മണ്ണുമാന്തി യന്ത്രം അടക്കം എത്തിച്ചതിന് പിന്നാലെ ഫയർ ഫോഴ്സും സംഭവസ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ആദ്യം ജോസഫൈന്റെയും പിന്നീട് റെജീനയുടെയും ചേതനയറ്റ ശരീരം കണ്ടെത്തുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് ജോണിയും കുടുംബവും പയ്യാനിത്തോട്ടത്ത് പുതിയ വീട് നിർമ്മിച്ചത്.
വാഹനാപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലിരിക്കെ ആണ് ജോസഫൈനെ ഉരുളെടുത്തത്. ചൂണ്ടച്ചേരി സെൻ്റ് ജോസഫ് എഞ്ചിനീയറിങ് കോളേജിലെ കാൻ്റീൻ ജീവനക്കാരനായിരുന്നു ജോസഫൈൻ. രണ്ട് മാസം നീണ്ട വിശ്രമത്തിന് ശേഷം തിങ്കളാഴ്ച ജോലി പുനരാരംഭിക്കാനിരിക്കുകയായിരുന്നു ജോസഫൈൻ. പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയായിരുന്നു റെജീന. ഞായറാഴ്ച രാവിലെ ആണ് ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയാക്കി പയ്യാനിത്തോട്ടത്തേക്ക് എത്തിച്ചത്.






