ഇടുക്കി: കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ റോയ് സുകുമാരനെയും ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറെയും ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയെന്ന പരാതിയെ തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ചു.
തൊടുപുഴ മങ്ങാട്ടുകവലയില്‍ ലോകകപ്പ് ഫൈനല്‍ മത്സരം ബിഗ് സ്ക്രീനില്‍ കാണാൻ ആളുകള്‍ ഒത്തുകൂടിയ സ്ഥലത്തായിരുന്നു സംഭവം.
നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്നാണ് ഔദ്യോഗിക വാഹനം തടഞ്ഞത്. ഉദ്യോഗസ്ഥർ മദ്യപിച്ച നിലയിലാണെന്ന സംശയം ഉയർന്നതിനെ തുടർന്ന് വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളും ചീട്ടും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കണ്ടെത്തിയതായി ആരോപണമുണ്ട്.
സംഭവവിവരം ലഭിച്ചതിനെ തുടർന്ന് തൊടുപുഴ പോലീസ് സ്ഥലത്തെത്തി എസ്.ഐയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പരിശോധനാഫലം ലഭിച്ച ശേഷമായിരിക്കും തുടർനിയമനടപടികള്‍ സ്വീകരിക്കുകയെന്ന് തൊടുപുഴ എസ്.എച്ച്.ഒ അറിയിച്ചു.
അതേസമയം, പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികളും മറ്റ് വസ്തുക്കളും കണ്ടെത്തിയെന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടികളുള്‍പ്പെടെയുള്ള തുടർനടപടികള്‍ സ്വീകരിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.






