ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് ആശ്വാസ തീരുമാനവുമായി കേന്ദ്ര മന്ത്രിസഭാ യോഗം.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അഥവാ പിഎം കിസാൻ പദ്ധതി തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ നീട്ടാനാണ് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകിയത്.
ഈ കാലയളവിലേക്കായി. 3,15,614 കോടി രൂപയുടെ സാമ്പത്തിക നീക്കിവെപ്പോടെയാണ് പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചത്.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് മന്ത്രിസഭാ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
തീരുമാനത്തോടെ, പദ്ധതിക്ക് കീഴിൽ അർഹരായ കർഷകർക്ക് പ്രതിവർഷം 6000 രൂപയുടെ സാമ്പത്തിക സഹായം തുടർന്നും ലഭിക്കും.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് എത്തിക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെയാണ് തുക വിതരണം ചെയ്യുന്നത്.
ഇടനിലക്കാരെ ഒഴിവാക്കി സഹായം പൂർണമായും കർഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനാണിത്.
രാജ്യത്തുടനീളമുള്ള കർഷക കുടുംബങ്ങൾക്ക് നിശ്ചിത വരുമാന പിന്തുണ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2019 ഫെബ്രുവരി 24-നാണ് പിഎം-കിസാൻ പദ്ധതി ആരംഭിച്ചത്.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇതിലൂടെ യോഗ്യരായ ഓരോ കർഷക കുടുംബത്തിനും പ്രതിവർഷം 6,000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കുന്നു.
ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനം വഴി മൂന്ന് തുല്യ ഗഡുക്കളായി 2,000 രൂപ വീതമാണ് തുക നേരിട്ടെത്തിക്കുന്നത്.
കർഷകരുടെ ക്ഷേമവും വരുമാന സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി തുടരാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.






