പാലാ: നഗരസഭയുടെ മെറ്റീരിയല്‍ കളക്ഷൻ ഫെസിലിറ്റി(എം.സി.എഫ്) പരിസരത്ത് കെട്ടിക്കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യം മൂന്ന് ദിവസത്തിനുള്ളില്‍ നീക്കുമെന്ന് നല്കിയ ഉറപ്പ് പാലിച്ച് നഗരസഭ അധികാരികള്‍.
മുനിസിപ്പല്‍ ഓഫീസിന് പിന്നില്‍ കുന്നുകൂടിയിരുന്ന മാലിന്യങ്ങളില്‍ ഏകദേശം 90 ശതമാനവും ഇന്നലെ തന്നെ നീക്കി.
എം.സി.എഫ്. പരിസരത്ത് പെരുമ്പാമ്പിനെ പിടികൂടിയതിനെ തുടർന്ന് സുരക്ഷാ ആശങ്ക ഉയർന്ന സാഹചര്യവും മാലിന്യക്കൂമ്പാരങ്ങളുടെ ഗുരുതരാവസ്ഥയും കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. തുടർന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ രജിത പ്രകാശ് മൂന്നുദിവസത്തിനകം മാലിന്യം നീക്കുമെന്നും പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.
ഇതേതുടർന്നാണ് ശുചീകരണ പ്രവർത്തനം നടന്നത്. വാഹനങ്ങളിലെത്തി പ്ലാസ്റ്റിക് മാലിന്യം മാറ്റി എം.സി.എഫ്. പരിസരം ഏറെക്കുറെ ശുചീകരിച്ചതോടെ ജീവനക്കാർക്കും സമീപ വ്യാപാരികള്‍ക്കും ഇതുവഴിയുള്ള കാല്‍നടയാത്രക്കാർക്കും ആശ്വാസമായി.
പുറത്ത് മാലിന്യം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ ദിവസേന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന പുതിയ ഏജൻസിയെ നിയോഗിക്കുന്ന നടപടികളും പുരോഗമിക്കുകയാണെന്ന് നഗരസഭ അധികാരികള്‍ അറിയിച്ചു. ബാക്കിയുള്ള മാലിന്യവും ഉടൻ പൂർണമായി നീക്കി എം.സി.എഫ്. പരിസരം സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. ദിവസവും മാലിന്യം നീക്കുന്നത് സംബന്ധിച്ച് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചർച്ച ചെയ്യുമെന്നും അധികാരികള്‍ പറഞ്ഞു.






