പിറവം: സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ച യുവാവ് ചികിത്സയിരിക്കെ മരിച്ചു.
കക്കാട് കോട്ടുകുന്നത്ത് പ്രകാശിന്റെ മകൻ അരുണ്‍ കുമാർ (25) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ, ഇന്നലെ വൈകിട്ട് മരിച്ചത്.
സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തർക്കത്തിനിടെ, നെച്ചൂർ പെരുമ്പിള്ളില്‍ വിജയന്റെ മകൻ ജിഷ്ണുവാണ് (33) പെട്രോളൊഴിച്ച് തീകൊളുത്തിയത്. ജിഷ്ണുവിനും ചെറിയ തോതില്‍ പൊള്ളലേറ്റിരുന്നു. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലുണ്ടായ സംഭവത്തില്‍ ജിഷ്ണുവിനൊപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കള്‍ക്കെതിരെയും പൊലിസ് കേസെടുത്തിരുന്നു. ഒപ്പമുണ്ടായിരുന്ന നെച്ചൂർ പെരുമ്പിള്ളില്‍ ചന്ദ്രന്റെ മകൻ ചന്ദനു (36), നെച്ചൂർ വാഴയില്‍ മാത്യുവിന്റെ മകൻ സാല്ബെറിൻ (32), കക്കാട് ചൊള്ളാല്‍ ഗോപിനാഥന്റെ മകൻ സി.ജി. ദേവ് (36) എന്നിവരെ റിമാൻഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം അരുണ്‍ ഫോണ്‍ വിളിച്ച് ജിഷ്ണുവിന്റെ മാതാവിനോട് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പിന്നീട് പെട്രോളൊഴിച്ച് കത്തിക്കുന്നതിലേക്കെത്തിയത്. അരുണ്‍ പിറവത്തെ ഒരു ടൂവീലർ വർക്ക് ഷോപ്പില്‍ മെക്കാനിക്കായിരുന്നു. സൗദിയില്‍ ജോലി ചെയ്യുന്ന ജിഷ്ണു അടുത്തയിടെയാണ് നാട്ടില്‍ അവധിക്കു വന്നത്.






