തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയില്‍ പ്രളയജലത്തില്‍ അകപ്പെട്ടയാളെ സ്വന്തം ജീവൻ ബലികൊടുത്ത് രക്ഷിക്കുന്നതിനിടെ മരിച്ച കല്ലിയൂർ സ്വദേശി രാജേഷിന്റെ മൃതദേഹത്തോട് സർക്കാർ കാണിച്ചത് അങ്ങേയറ്റം ക്രൂരതയും അനാദരവുമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
ധീരനായ ആ ചെറുപ്പക്കാരൻ ത്യാഗത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉജ്വല പ്രതീകമാണെന്നും അദ്ദേഹത്തിന്റെ മൃതദേഹത്തോട് കാണിച്ച അവഗണന ഉത്തരവാദപ്പെട്ടവരുടെ നെറികേടിന്റെയും കെടുകാര്യസ്ഥതയുടെയും തെളിവാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ ഒരു ഫ്രീസർ ആംബുലൻസ് പോലും നല്‍കാൻ സർക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ തയ്യാറായില്ല. തുടർന്ന് വഴിമധ്യേ ചാവക്കാട്ടുവെച്ച് ബന്ധുക്കള്‍ സ്വന്തം ചെലവില്‍ മറ്റൊരു ഫ്രീസർ ആംബുലൻസ് വാടകയ്‌ക്കെടുത്ത് മൃതദേഹം മാറ്റേണ്ടിവന്ന ദാരുണ സാഹചര്യമാണ് ഉണ്ടായതെന്ന് പിണറായി ചൂണ്ടിക്കാട്ടി
രാജേഷിന്റെ ത്യാഗനിർഭരമായ രക്തസാക്ഷിത്വത്തോടുള്ള കടുത്ത അവഹേളനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. സ്വന്തം ജീവൻ പണയം വെച്ച് മറ്റൊരാളെ രക്ഷിച്ച യുവാവിന്റെ കുടുംബത്തോട് സാമാന്യ മനുഷ്യത്വമെങ്കിലും കാണിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഇത്തരം മനോഭാവവും നടപടികളും യാതൊരു കാരണവശാലും ആവർത്തിക്കാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ആരോഗ്യ - റവന്യൂ വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടായ ഈ കടുത്ത അനാസ്ഥയ്ക്ക് ഭരണ നേതൃത്വം തന്നെ ജനങ്ങളോട് മറുപടി പറയണം. മനുഷ്യത്വരഹിതമായ ഈ വീഴ്ചയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.






